ആസ്ട്രസെനിക്ക കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ചു

ആസ്ട്രസെനിക്ക  കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ചു


ലണ്ടന്‍: കൊവിഷീല്‍ഡ് നിര്‍മാതാക്കളായ ആസ്ട്രസെനിക്ക കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ പിന്‍വലിച്ചു. ആഗോളതലത്തില്‍ വാക്‌സിന്‍ പിന്‍വലിക്കാന്‍ ആസ്ട്രസെനിക്ക ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൊവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക കോടതിയില്‍ സമ്മതിച്ചിരുന്നു. അതേസമയം, വാണിജ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് വാക്‌സിന്‍ പിന്‍വലിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആസ്ട്രസെനിക്കയുടെ വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ വാക്‌സെവെറിയ എന്ന പേരിലാണ് ആസ്ട്രസെനിക്ക കോവിഡ് വാക്‌സിന്‍ വിപണിയിലുള്ളത്.

വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് ആസ്ട്രസെനിക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വാക്‌സിന്‍ ഉപയോഗിച്ചാലുണ്ടാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങള്‍ കൊണ്ടല്ല ഇത് പിന്‍വലിക്കുന്നതെന്നും ആസ്ട്രസെനിക്ക വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ പിന്‍വലിക്കാനുണ്ടായ കാരണത്തെ കുറിച്ച് ആസ്ട്രസെനിക്ക കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

വാക്‌സിന്റെ മാര്‍ക്കറ്റിങ് അംഗീകാരം ആസ്ട്രസെനിക്ക പിന്‍വലിച്ചിട്ടുണ്ട്. ഈ?യൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ ഉപയോഗിക്കില്ല. മാര്‍ച്ച് അഞ്ചിന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ ആസ്ട്രസെനിക്ക സമര്‍പ്പിച്ചിട്ടുണ്ട്.

യു.കെയിലും വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ കമ്പനി നല്‍കി. വക്‌സസെവ്രിയ എന്ന പേരിലാണ് യു.കെയില്‍ ആസ്ട്രസെനിക്കയുടെ വാക്‌സിന്‍ അറിയപ്പെടുന്നത്. ഈ വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.കെ കോടതിയില്‍ ആസ്ട്രസെനിക്കക്കെതിരെ കേസും നിലവിലുണ്ട്. രക്തംകട്ടപിടിച്ച 81ഓളം ആളുകള്‍ യു.കെയില്‍ മരിച്ചിരുന്നു. ഇതില്‍ 51 പേരുടെ ബന്ധുക്കളാണ് ആസ്ട്രസെനിക്കക്കെതിരെ കേസ് നല്‍കിയത്.

കോവിഡ് മഹാമാരി ഇല്ലാതാക്കുന്നതില്‍ വക്‌സസെവ്രിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആസ്ട്രസെനിക്ക അറിയിച്ചു. 6.5 മില്യണ്‍ ജീവനുകളെങ്കിലും വാക്‌സിന്‍ മൂലം രക്ഷിക്കാന്‍ സാധിച്ചു. 3.5 ബില്യണ്‍ ഡോസ് വാക്‌സിനാണ് വിതരണം ചെയ്തതെന്നും ആസ്ട്രസെനിക്ക അറിയിച്ചിട്ടുണ്ട്.