മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സിംഗപ്പൂരില്‍

മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സിംഗപ്പൂരില്‍


സിംഗപ്പുര്‍: തെക്കന്‍ ചൈനാക്കടലില്‍ കിഴക്കന്‍ പടയുടെ വിന്യാസത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ സിംഗപ്പുരിലെത്തി. റിയര്‍ അഡ്മിറല്‍ രാജേഷ് ധന്‍ഖയുടെ നേതൃത്വത്തില്‍ ഐ എന്‍ എസ് ഡല്‍ഹി, ശക്തി, കില്‍ത്തണ്‍ എന്നിവയാണ് സിംഗപ്പുര്‍ തീരത്തെത്തിയത്.

തെക്കന്‍ ചൈനാക്കടലില്‍ ചൈന പേശീബലമുപയോഗിച്ച് മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സേനയുടെ രംഗപ്രവേശം. ഫിലിപ്പീന്‍സ് നാവികസേനയുമായി ചൈനീസ് നാവികസേന ബലാബലം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയെത്തുന്നത്. തെക്കന്‍ ചൈനാക്കടലിലെ സെക്കന്‍ഡ് തോമസ് ഷോല്‍ പവിഴപ്പുറ്റുകള്‍ക്കുമേല്‍ അവകാശമുറപ്പിക്കാനാണു യു എസ് പിന്തുണയോടെ ഫിലിപ്പീന്‍സിന്റെ നീക്കം.

ചൈനാക്കടലും ഇതിലെ ഭൂരിപക്ഷം ദ്വീപുകളും പവിഴപ്പുറ്റുകളുമെല്ലാം തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. ജപ്പാനും തായ്വാനും മലേഷ്യയുമടക്കം രാജ്യങ്ങളുമായി ഇതിന്റെ പേരില്‍ തര്‍ക്കത്തിലാണു ചൈന. സിംഗപ്പുരിലെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ സിംഗപ്പുര്‍ അധികൃതരും ഇന്ത്യന്‍ ഹൈക്കമ്മിഷനും ചേര്‍ന്നു സ്വീകരിച്ചു.

അതിനിടെ, തായ്വാനെ പിന്തുണച്ച് ജര്‍മനിയും തെക്കന്‍ ചൈനാക്കടലിലേക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ അയച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ പിന്തുണച്ചാണു കപ്പലയച്ചതെന്ന് ജര്‍മന്‍ അധികൃതര്‍ പറഞ്ഞു.