ആല്‍ബര്‍ട്ട: ജി7 ഉച്ചകോടിയിലേക്ക് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ചതായി ഉറവിടങ്ങളില്‍ നിന്നും സൂചനകള്‍. രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ മിഡില്‍ ഈസ്റ്റിലെ ശക്തനായ വ്യക്തിയാണ്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരവെ സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള പ്രധാന പങ്കാളിയായി സൗദി അറേബ്യയെ കണക്കാക്കുന്നുണ്ട്.
പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ച വിവരം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ അടുത്ത ആഴ്ച ആല്‍ബെര്‍ട്ടയിലേക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമോ എന്നകാര്യം സൗദി എംബസി സ്ഥിരീകരിച്ചിട്ടില്ല.
സൗദി അറേബ്യ ജി7 അംഗമല്ല. പക്ഷേ മറ്റ് ലോക നേതാക്കളെ പലപ്പോഴും വാര്‍ഷിക ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കാറുണ്ട്.
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നും പാലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം വേണമെന്നും ഗള്‍ഫ് രാജ്യം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സൗദി അറേബ്യയോട് യു എസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഔപചാരിക ബന്ധങ്ങള്‍ക്കുള്ള സാധ്യത ഇപ്പോഴും തെളിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയിലേക്കും മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ചെന്ന വാര്‍ത്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗി വധം ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘന വിഷയങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാനു നേരെ ഉയര്‍ന്നിരുന്നു. 2018-ല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 17 സൗദി പൗരന്മാര്‍ക്ക് കാനഡ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
