ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന്റെ മൊസാദ് ഡ്രോണിന്റെ ഭാഗങ്ങള്‍ അകത്തു നിന്ന് കടത്തിയതെങ്ങനെ

ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന്റെ മൊസാദ് ഡ്രോണിന്റെ ഭാഗങ്ങള്‍ അകത്തു നിന്ന് കടത്തിയതെങ്ങനെ


ടെല്‍ അവീവ്: ആണവായുധ ബലം വര്‍ധിപ്പിച്ച് ലോകത്തെ വെല്ലുവിളിക്കാന്‍ പോരുന്ന പ്രബല ശക്തിയാകാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇറാന്റെ നീക്കത്തിനിടയില്‍ അപ്രതീക്ഷിതമായാണ് അവര്‍ക്കുമേല്‍ ഇസ്രയേലിന്റെ കനത്ത പ്രഹരമേറ്റത്. ജൂണ്‍ 13 ന് പുലര്‍ച്ചെ ഇറാന്‍ നാളിതുവരെ ലോകത്തിന്റെ കണ്ണുകളില്‍ നിന്ന് മറച്ചുപിടിച്ചിരുന്ന ആണവകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ വമ്പന്മാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഒരുവശത്ത് യുഎസ് ഇറാനുമായി ആണവ സമാധാനകരാര്‍ ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ മറുവശത്ത് ഇസ്രയേല്‍ അവരെ ആക്രമിക്കാനുള്ള രഹസ്യനീക്കങ്ങളില്‍ വ്യാപൃതമായിരുന്നു. ആക്രമണം എങ്ങനെ സാധ്യമാക്കി എന്ന് ഇറാനും ലോകം അമ്പരക്കുന്നതിനിടയില്‍ ഇസ്രായേല്‍ സേന തന്നെയാണ് പതിവിനു വിപരീതമായി രഹസ്യനീക്കങ്ങളുടെ വിവരം ഒരു വിഡിയോസഹിതം പുറത്തുവിട്ടത്. 

ഇറാന്റെ പ്രത്യാക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും രാജ്യത്തെ ചാര സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ആക്രമണത്തെ ഇസ്രയേല്‍ നിരീക്ഷിക്കുന്നത്. ഇത് വിശദമാക്കുന്നതാണ് മൊസാദ് ഇറാനില്‍ ഡ്രോണ്‍ ബേസ് തയ്യാറാക്കുന്നതിന്റെ വീഡിയോ.  ജൂണ്‍ 13ന് ഇറാനില്‍ നടത്തിയ ആക്രമണത്തേക്കുറിച്ച് ഇസ്രയേല്‍ സുരക്ഷാ സേനയിലെ ഉന്നതരെ ഉദ്ധരിച്ചുള്ള വിവരങ്ങളാണ് ഇസ്രയേലി മാധ്യമയായ ദി ടൈംസ് ഓഫ് ഇസ്രയേല്‍ പുറത്ത് വിട്ടത്. ഓപ്പറേഷന്‍ ആം കലാവി എന്ന പേരിലാണ് ജൂണ്‍ 13ന് നടത്തിയതെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ ഡി എഫ്, മൊസാദ്, ഇസ്രയേല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി എന്നിവ സംയുക്തമായാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അണ്ടര്‍ കവര്‍ ഏജന്റുമാര്‍ ഇറാനിലെത്തി ഓപ്പറേഷന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയെന്നും ഇസ്രയേല്‍ മാധ്യമം വ്യക്തമാക്കുന്നു. ഈ ഓപ്പറേഷനായി രണ്ട് സുപ്രധാന ഘടകമായിരുന്നു ഉണ്ടായിരുന്നത്. ഇറാനിലെ ആണവ പദ്ധതികളിലെ സുപ്രധാന ആളുകളുടെ വിവരം ശേഖരിച്ച് കൃത്യമായ ടാര്‍ഗറ്റുകള്‍ ഒരുക്കുകയാണ് ആദ്യം ചെയ്തത്. രണ്ടാമതായി ഇറാന്റെ വായു പ്രതിരോധ സംവിധാനങ്ങളേയും മിസൈല്‍ ശൃംഖലയേയും തകര്‍ക്കാനുള്ള ഒരുക്കം ഇറാനില്‍ തന്നെ തയ്യാറാക്കിയെന്നും ഇസ്രയേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


1. ഇറാനില്‍ തന്നെ സജ്ജമാക്കിയ മിസൈല്‍ സംവിധാനം: പ്രത്യേക മൊസാദ് കമാന്‍ഡോ യൂണിറ്റുകള്‍ മിസൈല്‍ സംവിധാനം മധ്യ ഇറാനില്‍ തയ്യാറാക്കി. ഇവ ആക്രമണ സമയത്ത് വിദൂരത്ത് നിന്ന് ആക്ടിവേറ്റ് ചെയ്തു

2. രഹസ്യ വാഹനങ്ങളില്‍ നിന്നുള്ള ആക്രമണം: സാങ്കേതിക വിദ്യാ സഹായത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇറാനിലേക്ക് രഹസ്യമായി ഒളിച്ച് കടത്തി. ഇവ ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ ലൊക്കേഷനുകളോട് ചേര്‍ന്ന് തന്നെ സ്ഥാപിച്ചു. ഇങ്ങനെ ഇസ്രയേലി വ്യോമ സേനയ്ക്ക് ഇറാനെ ആക്രമിക്കാനായി ഇറാനിലെ എയര്‍ സ്‌പേയ്‌സ് വ്യക്തമാക്കി നല്‍കി

3. ടെഹ്‌റാന് സമീപത്തെ രഹസ്യ ഡ്രോണ്‍ ബേസ്: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം തന്നെ അതീവ രഹസ്യമായി ഡ്രോണ്‍ ബേസ് തയ്യാറാക്കി. ഇവിടെ ആയുധങ്ങള്‍ ശേഖരിച്ചു. ഇറാന്റെ നിര്‍ണായ മിസൈലുകളെ ഇത്തരത്തില്‍ ഇറാനില്‍ വച്ച് തന്നെ ഡ്രോണുകള്‍ ഉപയോഗിച്ച് തടഞ്ഞു

ഒരു വര്‍ഷത്തോളം സമയമെടുത്താണ് ഇറാന്റെ ആണവ ശാസ്ത്രജ്ഞരുടെ വിവരം തയ്യാറാക്കിയത്. ആണവ കേന്ദ്രങ്ങളും മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടേയും പട്ടിക തയ്യാറാക്കിയത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റാണെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യത്തെ ആക്രമണം പ്രാദേശിക സമയം മൂന്ന് മണിയോടെ നടന്നു. ലക്ഷ്യമിട്ടവരില്‍ ചിലര്‍ ബങ്കറുകളിലും അവരുടെ വസതികളിലും ആയിരുന്നു. ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചുള്ള വ്യോമാക്രമണം ലക്ഷ്യം കണ്ടു. ഈ ഘട്ടത്തില്‍ സൈനിക സഹായം തേടിയില്ലെന്നും ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

200 യുദ്ധ വിമാനങ്ങളാണ് ആക്രമണത്തിനായി ഇസ്രയേല്‍ ഉപയോഗിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെത്തി മൊസാദ് ഏജന്റുമാര്‍ മിസൈലുകള്‍ സജ്ജമാക്കുന്ന വീഡിയോകളും ടെഹ്‌റാനിന് സമീപം ഡ്രോണുകള്‍ തയ്യാറാക്കുന്നതുമായ വീഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്. 80 വര്‍ഷത്തോളമായി അണ്ടര്‍ കവര്‍ ഓപ്പറേഷനുകളില്‍ സജീവമായിട്ടുള്ള മൊസാദ് ധീരമായ ചാരവൃത്തി, സാങ്കേതിക കണ്ടുപിടിത്തം, സമാനതകളില്ലാത്ത അക്രമം എന്നിവയ്ക്ക് കുപ്രസിദ്ധമാണ്. ലൈബനോനില്‍ വാക്കി ടോക്കികളും പേജറുകളും ഉപയോഗിച്ച് വന്‍ സ്‌ഫോടനങ്ങള്‍ നടത്തിയതിന് വെറും 10 മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഇറാനിലെ മൊസാദിന്റെ ഓപ്പറേഷന്‍ എന്നതും ശ്രദ്ധേയമാണ്. ലെബനോനിലെ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്, 3000ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.