വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു


അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

ഡി എന്‍ എ പരിശോധനയിലൂടെ 242 യാത്രക്കാരില്‍ 32 പേരെ തിരിച്ചറിയുകയും 14 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇതുവരെ തിരിച്ചറിഞ്ഞത് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്ന് അഡീഷണല്‍ സിവില്‍ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉദയ്പൂര്‍, വഡോദര, ഖേഡ, മെഹ്‌സാന, അര്‍വല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളില്‍ നിന്നുള്ളവരെയാണ് ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞതെന്ന് പട്ടേല്‍ പറഞ്ഞു.

മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞതോ മറ്റുവിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആണ്. അതുകൊണ്ടുതന്നെ ഡി എന്‍ എ പരിശോധനകളാണ് തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. 

ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത വിജയ് രൂപാണി മകളെ കാണാനാണ് ലണ്ടനിലേക്ക് യാത്ര ചെയ്തത്. 

വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചപ്പോള്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലും മറ്റുമായി 29 പേര്‍ കൂടി മരിച്ചെന്നാണ് കണക്ക്.