ഇറാന്റെ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രായേല്‍ പദ്ധതിയെ എതിര്‍ത്ത് ട്രംപ്

ഇറാന്റെ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രായേല്‍ പദ്ധതിയെ എതിര്‍ത്ത് ട്രംപ്


വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തുവെന്ന് രണ്ട് യു എസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇറാന്‍ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നതിനാല്‍ അവരുടെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് പറയാനില്ലെന്ന്' യു എസ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആണവ പദ്ധതി നിര്‍ത്തലാക്കാനുള്ള ശ്രമത്തില്‍ ഇസ്രായേല്‍ ഇറാനെതിരെ വന്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഉന്നത യു എസ് ഉദ്യോഗസ്ഥര്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉന്നത ഇറാനിയന്‍ നേതാവിനെ കൊല്ലാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതായി ഇസ്രായേലികള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ട്രംപ് അവരെ പദ്ധതിയില്‍ നിന്ന് പിന്മാറ്റുകയായിരുന്നു. 

ട്രംപ് തന്നെ സന്ദേശം നല്‍കിയോ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. എന്നാല്‍ ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിരുന്നു.

ഫോക്സ് ന്യൂസ് ചാനലിന്റെ 'സ്പെഷ്യല്‍ റിപ്പോര്‍ട്ട് വിത്ത് ബ്രെറ്റ് ബെയര്‍' പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണങ്ങളുണ്ടെന്നും താന്‍ അതിലേക്ക് കടക്കില്ലെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്. 

എന്നാല്‍ തങ്ങള്‍ ചെയ്യേണ്ടത് തങ്ങള്‍ ചെയ്യണമെന്നാണ് താന്‍ കരുതുന്നതെന്നും അത് തങ്ങള്‍ തന്നെ ചെയ്യുമെന്നും അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് താന്‍ കരുതുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ആക്രമണങ്ങളുടെ ഫലമായി ഒമാനില്‍ ഞായറാഴ്ച നടത്താനിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി.

ഇസ്രായേലിന്റെ ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാമായിരുന്നുവെന്ന്ന്ന് ട്രംപ് വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.