മോസ്‌കോ: സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ ഇടപെടലുമായി റഷ്യ. ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസശ്കിയാനുമായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഫോണിൽ സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ, സംഘർഷം ലഘൂകരിക്കാൻ സഹായം വാഗ്ദാനം ചെയ്തു. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും റഷ്യ അറിയിച്ചു.
മസ്ഊദ് പെസശ്കിയാനുമായുള്ള സംഭാഷണത്തിൽ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച പുടിൻ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ നിർദേശിച്ചു. ചർച്ചയിലേക്ക് മടങ്ങേണ്ടതിന്റെയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ പുടിൻ ഊന്നിപ്പറഞ്ഞു.
യു.എസ് പ്രസിഡന്റുമായി സംസാരിച്ച പുടിൻ മധ്യസ്ഥ ശ്രമങ്ങൾക്കുള്ള റഷ്യയുടെ സന്നദ്ധത ഊന്നിപ്പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച യു.എസ്ഇറാൻ ചർച്ചകളിൽ പരസ്പരം സ്വീകാര്യമായ കരാറുകൾ കണ്ടെത്താനുള്ള നടപടികൾ നിർദേശിച്ചതായും പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു.
അതിനിടെ ഇറാനും ഇസ്രായേലും തമ്മിൽ വൈകാതെ വെടിനിർത്തലുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. പലരുമായും ഫോണിൽ സംസാരിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിനുമായി ദീർഘനേരം ഇതേകുറിച്ച് സംസാരിച്ചു. സംഘർഷം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി ജർമൻ ചാൻസലർ ഫ്രെഡ്രിച് മെർസ് ഒമാൻ സുൽതാൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി സംസാരിച്ചു. അതിനിടെ ഇസ്രായേലിന് ഒരു സന്ദേശം കൈമാറാൻ ഇറാൻ തങ്ങളെ സമീപിച്ചതായി സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൂലിഡ്‌സ് പറഞ്ഞെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. തങ്ങൾ ഒരു മൂന്നാം കക്ഷിയെയും സമീപിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനുമായി ഫോണിൽ സംസാരിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ പുടിൻ ഇടപെടുന്നു; ട്രംപ്,നെതന്യാഹു, മസൂദ് എന്നിവരുമായി സംസാരിച്ചു
