സൈപ്രസ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി; ധാരണ പത്രം ഒപ്പുവെച്ചു

സൈപ്രസ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി; ധാരണ പത്രം ഒപ്പുവെച്ചു


നിക്കോസിയ: ഇന്ത്യയെ സംബന്ധിച്ച് സൈപ്രസ് ഒരു വിശ്വസ്ത പങ്കാളിയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത മോഡി ഇത് ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി. 

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ട മോഡി ഇതിന്റെ ആദ്യ ഘട്ടമായാണ് സൈപ്രസിലെത്തിയത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്‌റ്റോഡൊളിഡെസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമായ വളര്‍ച്ച ഉണ്ടാകുമെന്നും മോഡി ചൂണ്ടിക്കാട്ടി. വ്യവസായ ഭീമന്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദീര്‍ഘകാലമായി ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ് സൈപ്രസ്. ഇന്ത്യയും സൈപ്രസും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താനും സൈപ്രസ് പ്രസിഡന്റും തമ്മില്‍ വിവിധ കമ്പനി മേധാവിമാരുമായി ചര്‍ച്ച നടത്തിയെന്നും മോഡി പിന്നീട് എക്‌സില്‍ കുറിച്ചു. നൂതനത, ഊര്‍ജ്ജം, സാങ്കേതികത, തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ധാരണയായി. ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന പരിഷ്‌ക്കാരങ്ങളെക്കുറിച്ചും താന്‍ ചര്‍ച്ചയില്‍ എടുത്ത് കാട്ടിയതായി മോഡി കുറിച്ചു.

23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി സൈപ്രസ് സന്ദര്‍ശിക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ മോഡി ചൂണ്ടിക്കാട്ടി. ഇതിലാദ്യം വ്യവസായ ചര്‍ച്ചയായി എന്നതും യാദൃശ്ചികമാണ്. ഇന്ത്യ സൈപ്രസ് ബന്ധത്തില്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ശേഷി ഇത് വ്യക്തമാക്കുന്നു. പല ഇന്ത്യന്‍ കമ്പനികളും സൈപ്രസിനെ യൂറോപ്പിലേക്കുള്ള കവാടമായി കരുതുന്നു. ഇന്ത്യ വലിയ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ഇപ്പോള്‍ രാജ്യം വ്യവസായ സൗഹൃദമാണെന്നും മോഡി ചര്‍ച്ചയില്‍ ഊന്നപ്പറഞ്ഞു.

നിക്ഷേപം, സാങ്കേതികത, വ്യവസായ സൗഹൃദം എന്ന തലക്കെട്ടോടെ പിന്നീട് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ചര്‍ച്ചയുടെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യയിലെയും സൈപ്രസിലെയും വിവിധ കമ്പനി മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും അദ്ദേഹം അറിയിച്ചു. വാണിജ്യം, നിക്ഷേപം, സാമ്പത്തിക സേവനങ്ങള്‍, ഫിന്‍ടെക്, സ്റ്റാര്‍ട്ട് അപ്, നൂതനത, നിര്‍മ്മിത ബുദ്ധി, വിവരസാങ്കേതികത, ലോജിസ്റ്റിക്‌സ്, പ്രതിരോധം, കപ്പല്‍, തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. 

സൈപ്രസ് മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണെന്നും ചര്‍ച്ചയില്‍ മോഡി ചൂണ്ടിക്കാട്ടി. ഇന്ത്യയും അത് പോലെ തന്നെയാണ്. അത് കൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ഈ രംഗത്തുള്ള സഹകരണം ഏറെ മുതല്‍ക്കൂട്ടാകും.

ധാരണാ പത്രം ഒപ്പുവെച്ചു

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഒരു ധാരണപത്രം ഒപ്പ് വച്ചതായും അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും സൈപ്രസിലെ യൂറോ ബാങ്കും തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. അതിര്‍ത്തി കടന്നുള്ള ധന ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായാണ് ഇത്.
ലോകത്തിലെ അന്‍പത് ശതമാനം ഡിജിറ്റല്‍ ഇടപാടുകളും ഇപ്പോള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും മോഡി അവകാശപ്പെട്ടു.
ഇന്ത്യയും സൈപ്രസും തമ്മിലുള്ള വാണിജ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരതയാര്‍ജിച്ച് നില്‍ക്കുകയാണ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 1369.6 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഇടപാടാണ് സൈപ്രസുമായി നടന്നത്.
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഗിഫ്റ്റ് സിറ്റിയും സൈപ്രസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തമ്മിലും ധാരണാപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള നിക്ഷേപങ്ങള്‍ക്കായാണ് ഇത്. സൈപ്രസ്, യൂറോപ്പ്, ഇന്ത്യ തുടങ്ങിയിടങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. രണ്ട് ദിവസം മോദി സൈപ്രസില്‍ ചെലവിടും.

സൈപ്രസിലെത്തിയ മോഡിയ്ക്ക് ലാര്‍കാണ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

സൈപ്രസില്‍ നിന്ന് കാനഡയിലെ കാന്‍സ്‌കിസിലേക്ക് പോകുന്ന മോഡി അവിടെ ജി7 ഉച്ചകോടിയില്‍ സംബന്ധിക്കും. കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പ്രത്യേക ക്ഷണപ്രകാരമാണിത്. ജി7 ഉച്ചകോടിക്ക് ശേഷം അദ്ദേഹം ക്രൊയേഷ്യ സന്ദര്‍ശിക്കും. അവിടെ പ്രസിഡന്റ് സൊറന്‍ മിലാനോവിക്കുമായും പ്രധാനമന്ത്രി ആന്ദ്രേജ് പ്ലെന്‍കോവിക്കുമായും കൂടിക്കാഴ്ച നടത്തും.