ഇന്ത്യയും കാനഡയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ സാധ്യത

ഇന്ത്യയും കാനഡയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ സാധ്യത


ടൊറന്റോ: ഇന്ത്യയും കാനഡയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിട്ടേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും ചെറുക്കുന്നതിനാണ് ഇരുരാജ്യങ്ങളും വിവരങ്ങള്‍ പങ്കിടുന്നത്. 

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായങ്ങള്‍ പറയാന്‍ വിസമ്മതിച്ചു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുമെന്ന കാര്യം സ്ഥിരീകരിച്ചാല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും. പ്രമുഖ സിഖ് പ്രവര്‍ത്തകന്‍ കാനഡയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുകളുണ്ടായത്. 

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന രഹസ്യാന്വേഷണ പങ്കിടല്‍ കരാറിന് കീഴില്‍ രാജ്യാന്തര കുറ്റകൃത്യങ്ങള്‍, തീവ്രവാദം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇരു രാജ്യങ്ങളിലെയും പൊലീസ് സഹകരണം വര്‍ധിപ്പിക്കും. 

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ 'ഉന്നത തലങ്ങള്‍'ക്ക് പങ്കുണ്ടെന്ന് കാനഡ ഫെഡറല്‍ പൊലീസ് ആരോപിച്ചതിന് പിന്നാലെ ആല്‍ബെര്‍ട്ടയിലെ ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചത് ന്യായീകരിക്കാന്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നിര്‍ബന്ധിതനായിരുന്നു.

മോഡിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'കാനഡയില്‍ പുരോഗമിച്ച നിയമ പ്രക്രിയ' ഉണ്ടെന്ന് കാര്‍ണി പറഞ്ഞു. നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട്  കാനഡയില്‍ താമസിക്കുന്ന നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, വിതരണ ശൃംഖലകളുടെ കേന്ദ്രം എന്നീ നിലയിലുള്ള ഇന്ത്യയുടെ പദവിയും കാര്‍ണി ഉദ്ധരിച്ചു. എന്നാല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള നിയമനിര്‍മ്മാതാക്കള്‍ക്ക് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല. ക്ഷണത്തില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ കാര്‍ണിയുടെ ലിബറല്‍ കോക്കസിലെ അംഗമായ സുഖ് ധാലിവാള്‍ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രിയെ കണ്ടിരുന്നു.

കാനഡ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിക്കുമ്പോള്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയം വളരെ ശക്തമായി കൈകാര്യം ചെയ്യുമെന്ന് ലിബറല്‍ കോക്കസിലെ അംഗമായ സുഖ് ധലിവാള്‍ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യ ഒത്താശ ചെയ്തുവെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതുമുതലാണ് ഒട്ടാവയും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം വഷളായത്. 

കാനഡയില്‍ വിസ നല്‍കുന്നത് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നാലെ  ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മ ഉള്‍പ്പെടെ ആറ് മുതിര്‍ന്ന നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും ചെയ്തു. ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് ഉന്നത കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ ഉത്തരവിട്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ തിരിച്ചടിച്ചത്. 

ശക്തമായ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള കാര്‍ണിയുടെ ശ്രമങ്ങളെ അടിവരയിടുന്നതാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

ഇന്ത്യയും കാനഡയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ സാധ്യത