ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേലിന്റെ 'പരിധിക്ക് പുറത്തല്ലെന്ന്' ഇസ്രായേലി ഉദ്യോഗസ്ഥന്‍. ഖമേനിയെ ആക്രമിക്കുന്നത് തള്ളിക്കളയാന്‍ കഴിയാത്ത സാധ്യതയാണെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പല കാര്യങ്ങളെ ആശ്രയിച്ചുള്ള സംഗതിയാണെങ്കിലും അലി ഖമേനിയെ ഇല്ലാതാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഒരു ഇസ്രായേലി സ്രോതസ്സില്‍ നിന്നും തനിക്ക് കിട്ടിയ വിവരമെന്ന് ചാനല്‍ 12ന്റെ അമിത് സെഗാളും റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ആണവ പദ്ധതികള്‍ ഇറാന്‍ സ്വമേധയാ ഇല്ലാതാക്കുകയോ ഇസ്രായേല്‍ അത്് നശിപ്പിക്കുയോ ചെയ്താല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന മുതിര്‍ന്ന ഇറാനിയന്‍ ജനറല്‍മാരുടെയും ഒമ്പത് ശാസ്ത്രജ്ഞരുടെയും മരണത്തില്‍ ഇസ്രായേല്‍ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഇറാന്റെ ആണവ ആസ്തികളെ നിര്‍വീര്യമാക്കുന്നതിനപ്പുറം ഭരണകൂടത്തിന്റെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിലേക്കും ഇസ്രായേല്‍ ശക്തമായ തന്ത്രം ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് ഈ പ്രസ്താവന എടുത്തുകാണിക്കുന്നത്.
ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേലിന് ഇല്ലാതാക്കാനാവില്ലെന്ന് ചിലര്‍ കരുതുമ്പോഴും ഇതിനകം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവ സൗകര്യങ്ങള്‍ ഭൂരിഭാഗവും ഭൂഗര്‍ഭത്തിലാണെന്നതാണ് ആക്രമിക്കാനാവില്ലെന്ന് കരുതുന്നതിന്റെ പ്രധാന കാരണം.
ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെങ്കിലും അതിനു വിപരീതമായി ആണവ പ്രശ്നത്തില്‍ നയതന്ത്രപരമായ പരിഹാരങ്ങളാണ് യു എസ് താത്പര്യപ്പെടുന്നതെന്നാണ് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എങ്കിലും നിലവില്‍ തുടരുന്ന സൈനിക നടപടികള്‍ മാറ്റാനാവില്ലെന്ന അഭിപ്രായവും പങ്കുവെച്ചു.
ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ മാറ്റിവച്ചതായി ഒമാന്‍ പ്രഖ്യാപിച്ചത് നയതന്ത്ര ശ്രമങ്ങളെ കൂടുതല്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട ടെഹ്റാനിലെ ലക്ഷ്യങ്ങളില്‍ വിപുലമായ ആക്രമണ പരമ്പര പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന ഞായറാഴ്ച അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനിയന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആണവ പദ്ധതി ആസ്ഥാനവും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഐ ഡി എഫ് പറഞ്ഞു.