ഭർത്താവിൻറെ നിരന്തര ശകാരം: കർണാടകത്തിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള കുളത്തിൽ എറിഞ്ഞ് കൊന്നു

ഭർത്താവിൻറെ നിരന്തര ശകാരം: കർണാടകത്തിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള കുളത്തിൽ എറിഞ്ഞ് കൊന്നു


ബെംഗളൂരു: ജന്മനാ മുതല്‍ കേള്‍വിശക്തിയും സംസാര ശേഷിയുമില്ലാത്ത മകൻറെ പേരിൽ  ഭര്‍ത്താവ് നിരന്തരം വഴക്കിടക്കുന്നതിൽ മനംനൊന്ത് അമ്മ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിൽ എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം.

ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മനാ സംസാരശേഷിയില്ലാത്ത മൂത്തമകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ എപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിച്ചു.

മകൻ വിനോദിനെ (6) ചൊല്ലി ശനിയാഴ്ച രാത്രിയിലും ദമ്പതികള്‍ വഴക്കിട്ടു. ഇതിന് പിന്നാലെ രാത്രി 9 മണിയോട കുട്ടിയുടെ അമ്മ സാവിത്രി (32) ഏറെ മുതലകളുള്ള കാളി നദിയുമായി ബന്ധപ്പെടുന്ന മാലിന്യ കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു എന്ന് ദണ്ഡേലി റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ബാരകേരി  ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

കുട്ടിയ്ക്കായി അപ്പോൾ തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ അയല്‍വാസികള്‍ വിവരമറിയിച്ചതോടെയാണ് സംഭവസ്ഥലത്ത് പോലീസെത്തിയത്. മുതലകള്‍ പാതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം മുതലകൾ കടിച്ച പാടുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ഭര്‍ത്താവ് രവികുമാര്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. സാവിത്രി വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്നു. കൊലപാതകത്തില്‍ സാവിത്രിക്കും ഭര്‍ത്താവ് രവികുമാറിനും (36) എതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.