അക്രമികളെത്തിയത് സല്‍മാന്‍ ഖാനെ വധിക്കാനെന്ന് മുംബൈ പൊലീസ്

അക്രമികളെത്തിയത് സല്‍മാന്‍ ഖാനെ വധിക്കാനെന്ന് മുംബൈ പൊലീസ്


മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വസതിക്കു നേരേ വെടിയുതിര്‍ത്ത അക്രമികളുടെ ലക്ഷ്യം അദ്ദേഹത്തെ വധിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ്. സല്‍മാന്റെ ബാന്ദ്രയിലെ വസതിക്കു നേരേ വെടിവച്ച ശേഷം ഒളിവില്‍ പോയ വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. 

അക്രമികള്‍ മോട്ടോര്‍ സൈക്കിളിലാണ് എത്തിയതെന്നും ഗുപ്ത ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന പാല്‍ നിറയൊഴിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഏപ്രില്‍ 25 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സല്‍മാന്‍ ഖാനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

മറ്റാരെയെങ്കിലും ആക്രമിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നോ എന്ന് ചോദ്യം ചെയ്യലിലൂേെ മാത്രമേ വ്യക്തമാകൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞത്.

വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഫേസ്ബുക്കിലൂടെ ഏറ്റെടുത്ത വ്യക്തി വിദേശത്തുനിന്നാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.നേരത്തെ കാലിഫോര്‍ണിയ എന്നാണ് പറഞ്ഞതെങ്കിലും പോര്‍ച്ചുഗലിലാണ് ഈ അക്കൗണ്ടിന്റെ ഐപി അഡ്രസ് ട്രേസ് ചെയ്തിരിക്കുന്നത്.