ചരക്കു കപ്പല്‍ തീപിടുത്തം; കോഴിക്കോട് മുതല്‍ കൊച്ചി വരെ ജാഗ്രതാ നിര്‍ദ്ദേശം

ചരക്കു കപ്പല്‍ തീപിടുത്തം; കോഴിക്കോട് മുതല്‍ കൊച്ചി വരെ ജാഗ്രതാ നിര്‍ദ്ദേശം


തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തില്‍ കോഴിക്കോട് മുതല്‍ കൊച്ചി വരെയുള്ള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കടലില്‍ വീണ ഇന്ധനങ്ങളടങ്ങിയ കണ്ടെയ്‌നറുകള്‍ തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

മൂന്നു ദിവസത്തോളം കടലില്‍ കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുമെന്നും അതിനു ശേഷമാവും തീരത്തേക്കെത്തുകയെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നത്.

ഇതിനോടകം എണ്ണചോര്‍ച്ചയുണ്ടായിട്ടുള്ളതായി സൂചനയുണ്ട്. എണ്ണച്ചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 100 ടണ്ണോളം എണ്ണയാണ് കപ്പലിലുള്ളത്. ഇത് തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

കമ്പനി പുറത്തു വിട്ട വിവരമനുസരിച്ച് മാരക വിഷാംശമടങ്ങിയ കീടനാശിനികളാണ് കണ്ടെയ്‌നറുകളിലുള്ളത്. ബൈപറിഡിലിയം, ബെന്‍ലോഫിനോന്‍, നെട്രോ സെല്ലുലോസ്, റെസിന്‍, സിങ്ക് ഓക്‌സൈഡ്, ട്രൈ ക്ലോറോ ബന്‍സീന്‍,  മീഥൈല്‍ ഫിനോല്‍ തുടങ്ങിയിവയാണ് കണ്ടെയ്‌നറിലുള്ളത്.