മാനഭംഗത്തിനിരയായ 16 കാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

മാനഭംഗത്തിനിരയായ 16 കാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി


കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കിൽ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം. ചാപിളളയാണെങ്കിൽ പീഡനക്കേസിന്റെ തെളിവിനായി ഭ്രൂണം സൂക്ഷിക്കണം.
ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന പെൺകുട്ടിയുടെ അമ്മയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 19കാരനായ കാമുകനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. യുവാവിനെതിരെ കണ്ണൂർ ജില്ലാ പൊലീസ് പോക്‌സോ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.
പ്രതിയുടെ കുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന ആധിയിൽ പെൺകുട്ടിയുടെ മാനസിക വ്യഥ കൂടി വരികയാണെന്ന മാനസികാരോഗ്യ വിദഗ്ദ്ധന്റെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. 28 ആഴ്ചയായ ഗർഭം തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡും ചൂണ്ടിക്കാട്ടിയിരുന്നു. മാനഭംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനേ നിയമം അനുമതി നൽകുന്നുള്ളൂ.