പെണ്ണിനെ കൊന്ന് മുന്നേറുന്നു കേരളം

പെണ്ണിനെ കൊന്ന് മുന്നേറുന്നു കേരളം


കണ്ണൂരിൽ പ്രണയിനിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ കൊന്ന് കാമുകൻ തൂങ്ങിച്ചത്തു

കണ്ണൂർ: പ്രേമിക്കുക, അവൾ മറ്റ് വഴിക്ക് നീങ്ങുമ്പോഴോ ഒരുമിച്ച് ജീവിക്കാൻ കഴിയാതെ വരുമ്പോഴോ അവളെ കൊന്ന് ആത്മഹത്യ ചെയ്യുക, അല്ലെങ്കിൽ ഓടിയൊളിച്ച് ഒടുവിൽ പിടിയിലാകുക. കേരളത്തിൽ ആവർത്തിക്കുന്ന ഈ തുടർക്കഥയുടെ മറ്റൊരു അധ്യായമായി കണ്ണൂരിൽ ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയ കൊലപാതകം. 

പയ്യന്നൂരിൽ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിൻ്റെ വീട്ടിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയതായാണ് വിവരം.

അനിലയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇത് അടിയേറ്റതിനെ തുടർന്നാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃ‍ത്തായ സുദർശൻ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുദർശൻ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാളെ വീട് നോക്കാൻ ഏൽപ്പിച്ചതിനുശേഷമാണ് ജിറ്റിയും കുടുംബവും വിനോദയാത്രയ്ക്ക് പോയിരുന്നത്.

സുദർശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്നുനോക്കാൻ പറയുകയായിരുന്നു. സുഹൃത്തെത്തി ജനൽ തുറന്ന് നോക്കിയപ്പോഴാണ് അനിലയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.