പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അന്‍വര്‍; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അന്‍വര്‍; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും



മലപ്പുറം: പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂര്‍ണ്ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി അല്ലാതെ സാമൂഹ്യ സംഘനകള്‍ കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാര്‍ട്ടി വിട്ടാല്‍ അവനെ സംഘി ആക്കും, ഒരു മുസ്ലിം പാര്‍ട്ടി വിട്ടാല്‍ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അന്‍വര്‍ പറഞ്ഞു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും. വനം വകുപ്പിന് കീഴില്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

ഇടതുമുന്നണിയുടെ ഭാ?ഗമായിരുന്ന പി വി അന്‍വര്‍ എന്നാല്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്‍വര്‍ രം?ഗത്തെത്തിയത്. ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ?ഗൂഢാലോചനയാണെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്. ഇക്കാര്യം പാര്‍ട്ടി ആലോചിക്കട്ടെ. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ മാറി നില്‍ക്കുമായിരുന്നു. തന്റെ കൂടെ നില്‍ക്കുന്നവര്‍ എല്ലാം വര്‍ഗീയവാദികള്‍ ആണോ? ഒക്ടോബര്‍ ആറിന് മഞ്ചേരിയില്‍ ജില്ലാതല വിശദീകരണം സംഘടിപ്പിക്കും. ഒരു ലക്ഷം ആളെ പങ്കെടുക്കിപ്പിക്കും. അവരും സാമൂഹ്യ വിരുദ്ധര്‍ ആണോ എന്ന് മുഖ്യമന്ത്രി പറയണം. കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതാകാതിരുന്നാല്‍ മതി. മുഖ്യമന്ത്രി സ്ഥാനം റിയാസിനെ ഏല്‍പ്പിക്കലാണ് ഇതിനേക്കാള്‍ നല്ലത്. ആളുകളുടെ അഭിപ്രായം മാനിച്ചാണ് വിവിധ പരിപാടികള്‍ ഒന്നാക്കിയത്. ഗൂഢലക്ഷ്യം ഇല്ലാത്തവര്‍ എന്താണ് എഡിജിപിയെ സസ്പെന്‍ഡ് ചെയ്യാത്തത്? പ്രതിപക്ഷത്തിന് ശബ്ദം ഉയര്‍ത്തി പറയാന്‍ കഴിയാത്തത് നക്‌സസിന്റെ ഭാഗമായതിനാലാണെന്നും അന്‍വര്‍ പറഞ്ഞു.

പി ആര്‍ ഏജന്‍സി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഹിന്ദുവിലെ അഭിമുഖത്തിലെ പ്രതികരണം വന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്. തെറ്റ് പറ്റിയതെങ്കില്‍ തിരുത്താന്‍ വൈകിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അന്ന് തന്നെ പ്രതികരിച്ചില്ല?

മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാര്‍ത്താ കുറിപ്പ് പോലും അതുവരെ വന്നില്ല. പ്രതികരണം വരുന്നത് 32 മണിക്കൂറിന് ശേഷമാണ്. ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‌മെന്റ് ചെയ്ത ശേഷം നടത്തിയ നാടകമാണ് ഇന്നലത്തേത്. കരിപ്പൂര്‍ എന്ന വാക്കും കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്കും ഇന്നലെ ആദ്യമായി മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടു. ഇന്നലെ രാത്രി എങ്കിലും മാറ്റി പറഞ്ഞതില്‍ നന്ദി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ കാരണം പോലീസും വിഷയമായി. നികുതി വര്‍ധനയും പെന്‍ഷന്‍ നല്‍കാത്തതും, വന്യജീവി പ്രശ്‌നങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും തോല്‍വിക്ക് കാരണമായി. എന്നാല്‍ അതൊന്നും നോക്കാതെയാണ് പാര്‍ട്ടി മുസ്ലീം പ്രീണനം ആണെന്ന കാരണം കണ്ടെത്തുന്നതെന്നും അന്‍വര്‍ ആരോപിച്ചു.