അണലിക്കുഞ്ഞുങ്ങളെ പറ്റി പറഞ്ഞതിൽ പിഴവ് പറ്റിയെന്ന് ചെന്നിത്തല ; ഡോ. ഷിംന അസീസിന്‍റെ തിരുത്ത് സ്വീകരിക്കുന്നു

അണലിക്കുഞ്ഞുങ്ങളെ പറ്റി പറഞ്ഞതിൽ പിഴവ് പറ്റിയെന്ന് ചെന്നിത്തല ; ഡോ. ഷിംന അസീസിന്‍റെ തിരുത്ത് സ്വീകരിക്കുന്നു


തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോള്‍ ബാക്കിയുണ്ടാകില്ലെന്നാണ് ഡോ. ഷിംന അസീസ് പറഞ്ഞത്. അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്‌സിക് വെനം ഉള്ള അണലി കൊത്തിയാല്‍ ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു.

പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാരിയറാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.