ടെൽ അവീവ്: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷത്തിനിടെ ഇറാനിലെ ജനങ്ങൾക്ക് ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രതിരോധ സേന (IDF) ഫാർസി ഭാഷയിൽ നൽകിയ സന്ദേശത്തിലാണ് ട്രെയിനുകളിലും റെയിൽപാതകൾക്കടുത്തും സഞ്ചരിക്കുന്നത് ജീവന് അപകടകരമാകാമെന്ന് വ്യക്തമാക്കിയത്.
'നിങ്ങളുടെ സുരക്ഷക്കായി ഇന്ന് രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിൻ യാത്ര ഒഴിവാക്കണം. ട്രെയിനുകളിലും റെയിൽപാതകൾക്കടുത്തും സാന്നിധ്യം അപകടത്തിലാക്കാം,' എന്നാണ് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ ആക്രമണ ലക്ഷ്യമായി റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മാറാനിടയുണ്ടെന്ന സൂചനയുമാണ് ഈ മുന്നറിയിപ്പിലൂടെ ലഭിക്കുന്നത്.
ഇതിനിടെ ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇത്തരം മുന്നറിയിപ്പുകൾ സാധാരണ ജനങ്ങളിൽ എത്താൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ വിദേശത്ത് പ്രവർത്തിക്കുന്ന ഫാർസി ഭാഷാ സാറ്റലൈറ്റ് ചാനലുകൾ വഴി വിവരങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ന് പുലർച്ചെ ഇറാനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായും, ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനെയും ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഘർഷം തുടരുന്നതിനിടെ അമേരിക്കയുടെ 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇതേ സമയം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, സമയപരിധിക്കുള്ളിൽ കരാറിൽ എത്താത്ത പക്ഷം ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28 മുതൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പൽ ഗതാഗതം നിയന്ത്രിച്ചതും പ്രശ്‌നം വഷളാക്കി. ലോകത്തെ എണ്ണവ്യാപാരത്തിന്റെ വലിയൊരു പങ്ക് ഈ വഴിയിലൂടെയാണ് നടക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തടഞ്ഞെങ്കിലും ഊർജ്ജ കേന്ദ്രങ്ങൾക്കടുത്ത് അവശിഷ്ടങ്ങൾ വീണതായി അധികൃതർ അറിയിച്ചു.
ഇതിന് പിന്നാലെ ബഹ്രൈനുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള കിംഗ് ഫഹദ് കോസ്‌വേ താൽക്കാലികമായി അടച്ചുപൂട്ടി. മേഖലയിലെ സുരക്ഷാ സാഹചര്യം കടുത്ത ആശങ്കയിലേക്കാണ് നീങ്ങുന്നത്.
ഇറാനിൽ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇസ്രായേൽ മുന്നറിയിപ്പ്; മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷം
