ഭീഷണികളെ നേരിടാന്‍ ഇറാന് ശക്തമായ പ്രതിരോധ കവചമുണ്ടെന്ന് ഐആര്‍ജിസി മേധാവി

ഭീഷണികളെ നേരിടാന്‍ ഇറാന് ശക്തമായ പ്രതിരോധ കവചമുണ്ടെന്ന് ഐആര്‍ജിസി മേധാവി


തെഹ്റാന്‍: ബാഹ്യ ഭീഷണികളെ നേരിടാന്‍ ഇറാന്‍ 'ശക്തമായ പ്രതിരോധ കവചം' ഒരുക്കിയിട്ടുണ്ടെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) മേധാവി അഹ്മദ് വാഹിദി. അമേരിക്ക ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ പ്രതിരോധ വ്യവസായ ദിനത്തോടനുബന്ധിച്ച് ഇറാന്‍ പ്രതിരോധ മന്ത്രിക്ക് അയച്ച സന്ദേശത്തിലാണ് പുതുതായി ഐ ആര്‍ ജി സി കമാന്‍ഡര്‍ ഇന്‍ ചീഫായി നിയമിതനായ വാഹിദി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ പുതിയ തരത്തിലുള്ള 'സംയോജിതവും സൈനികവുമായ ആക്രമണങ്ങളെ' നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'യുദ്ധമേഖല പുതിയ തരത്തിലുള്ള സംയോജിതവും സൈനികവുമായ ആക്രമണങ്ങളെയാണ് നേരിടുന്നത്. ഇറാന്റെ ശത്രുക്കളുടെയും രാജ്യത്തോട് ശത്രുത പുലര്‍ത്തുന്നവരുടെയും ഭീഷണികള്‍ക്കെതിരെ ശക്തമായ പ്രതിരോധ കവചം സ്ഥാപിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്,' വാഹിദി പറഞ്ഞു.

പ്രതിരോധ തന്ത്രത്തെ പിന്തുണച്ച് വാഹിദി

വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ക്കിടയിലും ഇറാന്റെ പ്രതിരോധ വ്യവസായം രാജ്യത്തിന്റെ പ്രതിരോധ, ആക്രമണ ശേഷികളും പ്രതിരോധശേഷിയും വികസിപ്പിച്ചതായി വാഹിദി അവകാശപ്പെട്ടു.

'പ്രതിരോധ, ആക്രമണ ശേഷി ശക്തിപ്പെടുത്തല്‍ തന്ത്രം' തുടര്‍ന്നും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ നേരിടുന്ന ഭീഷണികള്‍ക്ക് 'ബുദ്ധിപരവും കാര്യക്ഷമവുമായ ഏക പരിഹാരമാണിത്' എന്നും വാഹിദി വിശേഷിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ പുതിയ സാമ്പത്തിക സമ്മര്‍ദനീക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹിദിയുടെ പ്രതികരണം. ഇതോടെ തെഹ്റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായിരിക്കുകയാണ്.

'ഇക്കണോമിക് ഡി-ഡേ' പ്രഖ്യാപിച്ച് ട്രംപ്

ഇറാനെതിരെ ഇതുവരെ നടപ്പാക്കിയതില്‍ 'ഏറ്റവും കടുത്ത സാമ്പത്തിക നടപടി' ആയിരിക്കും പുതിയ നീക്കമെന്ന് ട്രംപ് വിശേഷിപ്പിച്ചു.

എണ്ണക്കടത്ത്, സാമ്പത്തിക കൈമാറ്റങ്ങള്‍, കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, കപ്പല്‍ രജിസ്ട്രികള്‍, വ്യാജ കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഇറാന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന മേഖലകള്‍ ലക്ഷ്യമിടുമെന്ന് ട്രംപ് വ്യക്തമാക്കി.

'എണ്ണക്കടത്ത്, സ്വാപ്പ് ലൈനുകള്‍, പണ കൈമാറ്റങ്ങള്‍, എക്‌സ്‌ചേഞ്ച് ഹൗസുകള്‍, കപ്പല്‍ രജിസ്ട്രികള്‍, വ്യാജ കമ്പനികള്‍ ഇതെല്ലാം ഇപ്പോള്‍ അവസാനിക്കണം,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

നടപടിയെ 'ഇക്കണോമിക് ഡി-ഡേ' എന്നും ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് സഖ്യരാജ്യങ്ങള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയുടെ സൈനിക നടപടികള്‍ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ പാടില്ലെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഞങ്ങള്‍ അടിസ്ഥാനപരമായി കടലിടുക്കുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്; ഉടന്‍ തന്നെ പൂര്‍ണ നിയന്ത്രണത്തിലാക്കുകയും ചെയ്യും. ഇറാന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെ നന്നായി മുന്നോട്ടുപോകുന്നു,' എന്നും ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സമ്മര്‍ദനീക്കം പരാജയപ്പെടുമെന്ന് ഇറാന്‍

അമേരിക്കയുടെ പുതിയ സമ്മര്‍ദനീക്കം ഇറാന്‍ തള്ളി. മുന്‍കാല അമേരിക്കന്‍ ഉപരോധനയങ്ങള്‍ പരാജയപ്പെട്ടതുപോലെ പുതിയ നടപടികളും പരാജയപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചി പറഞ്ഞു.

'14 വര്‍ഷം മുമ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ പരാജയപ്പെട്ടു. എട്ട് വര്‍ഷം മുമ്പ് പരമാവധി സമ്മര്‍ദം പരാജയപ്പെട്ടു,'' അറാഖ്ചി എക്‌സില്‍ കുറിച്ചു.

പുതിയ അമേരിക്കന്‍ നടപടികളും 'പരാജയപ്പെടുമെന്ന് ഉറപ്പാണ്' എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അമേരിക്ക 14 ഇന ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് പറഞ്ഞു.