ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം: ട്രംപും പുടിനും ചര്‍ച്ച നടത്തി; ഇറാനെ ആക്രമിച്ച ഇസ്രയേല്‍നടപടിയെ അലപിച്ച് പുടിന്‍

ഇസ്രയേല്‍  ഇറാന്‍ സംഘര്‍ഷം: ട്രംപും പുടിനും ചര്‍ച്ച നടത്തി; ഇറാനെ ആക്രമിച്ച ഇസ്രയേല്‍നടപടിയെ അലപിച്ച് പുടിന്‍



മോസ്‌കോ: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകവെ പ്രശനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും ഫോണില്‍ സംസാരിച്ചു. അന്‍പതു മിനിറ്റ് നീണ്ട സംഭാഷണത്തിനിടെ ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ പുടിന്‍ അപലപിച്ചു. സംഘര്‍ഷം വ്യാപിച്ചാല്‍ പശ്ചിമേഷ്യയില്‍ പ്രവചനാതീതമായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും പുട്ടിന്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. സംഭാഷണത്തിനിടെ യുക്രെയ്ന്‍ – റഷ്യ സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താല്‍പര്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ജൂണ്‍ 22 നുശേഷം യുക്രെയ്‌നുമായി ചര്‍ച്ച തുടരാന്‍ തയാറാണെന്ന് റഷ്യന്‍പ്രസിഡന്റ് അറിയിച്ചു. ഡോണള്‍ഡ് ട്രംപിന് പുട്ടിന്‍ ജന്മദിനാശംസയും നേര്‍ന്നു.

അതിനിടെ ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ രംഗത്തുവന്നു. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്രയേല്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പടര്‍ത്തുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അവിചായ് അദ്രയി എക്‌സില്‍ പ്രതികരിച്ചു. നേരത്തെ മറ്റു രണ്ട് എഫ്–35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു.