കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറലുകള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറലുകള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല


ഒട്ടാവ:  പുറത്തുവന്ന കാനഡ തെരഞ്ഞെടുപ്പിലെ വിജയം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറലുകള്‍ ഏറെ ആഹ്ലാദത്തോടെയാണ് ആഘോഷിച്ചത്. മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും എന്നതാണ് അവരെ ഏറെ ആഹ്ലാദിപ്പിച്ചത്. മുന്‍ ഭരണത്തെ അപേക്ഷിച്ച് മിക്കവാറും ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ചൊവ്വാഴ്ച (ഏപ്രില്‍ 30, 2025) പാര്‍ലമെന്റില്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടുന്നതില്‍ നേരിട്ട നേരിയ പരാജയം സര്‍ക്കാര്‍ രൂപീകരിക്കുന്നത്  മറ്റൊരു ചെറിയ പാര്‍ട്ടിയുടെ സഹായം തേടേണ്ടിവരുന്ന സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്.

കടുത്ത മത്സരത്തിനുശേഷം വോട്ടെണ്ണല്‍ ഏജന്‍സിയായ ഇലക്ഷന്‍സ് കാനഡ,  മിക്കവാറും എല്ലാ ബാലറ്റുകളും പ്രോസസ്സ് ചെയ്തു കഴിഞ്ഞതോടെ  ലിബറലുകള്‍ക്ക് ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ കുറവുള്ളതായി കണ്ടെത്തി.  ചില ജില്ലകളില്‍ റീകൗണ്ടുകള്‍ പ്രതീക്ഷിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു വ്യാപാര യുദ്ധത്തിലൂടെയും 51ാമത്തെ സംസ്ഥാനമായി രാജ്യത്തെ കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികളിലൂടെയും കാനഡയെ ലക്ഷ്യം വയ്ക്കുന്നതുവരെ കാര്‍ണിയുടെ എതിരാളിയായ പോപ്പുലിസ്റ്റ് കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയായിരുന്നു മുന്നേറിയിരുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ശ്രമത്തില്‍ പൊയിലീവ്രെ പരാജയപ്പെട്ടു എന്നു മാത്രമല്ല, 20 വര്‍ഷമായി അദ്ദേഹം വഹിച്ചിരുന്ന പാര്‍ലമെന്റ് സീറ്റില്‍ നിന്ന് വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുകയും ചെയ്തു.

കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനും ഒരു ദശാബ്ദത്തിനുശേഷം ആദ്യമായി കണ്‍സര്‍വേറ്റീവുകളെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരാനുമുള്ള ഒരു സാധ്യതയായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തോന്നിയ തീപ്പൊരി നേതാവ് പൊയ്‌ലിവ്രെയുടെ അവസരം വളരെ പെട്ടെന്നാണ് ഇല്ലാതായത്.

ഒരു കരിയര്‍ രാഷ്ട്രീയക്കാരനായ പൊയ്‌ലിവ്രെ, ട്രംപിനെപ്പോലെയുള്ള വീരവാദത്തോടെയാണ് പ്രചാരണം നടത്തിയത്. ട്രംപ് പറയുന്നതുപോലെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം അതേ പടി സ്വീകരിച്ച പൊയ്‌ലിവ്രെ 'കാനഡ ആദ്യം' എന്ന മുദ്രാവാക്യം മുന്നോ്ുവെച്ചു.  

എന്നാലിത് ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാക്കിയത്. വിവാദ നടപടികളിലൂടെ കാനഡയെ പിന്നോട്ടിക്കാന്‍ ശ്രമിച്ച ട്രംപിനെ കാനഡക്കാര്‍ എങ്ങനെയാണോ ഇഷ്ടപ്പെടാതി്രിക്കുന്നത് അതേ ഇഷ്ടക്കേട് അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ച പൊയ്‌ലിവ്രെയ്ക്കും നേരിടേണ്ടിവന്നുവെന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി സൂചിപ്പിക്കുന്നത്.

പാര്‍ലമെന്റിലെ 343 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവുകളേക്കാള്‍ കൂടുതല്‍ ലിബറലുകള്‍ നേടുമെന്ന് പ്രവചിക്കപ്പെട്ടു. അവര്‍ പൂര്‍ണ്ണ ഭൂരിപക്ഷം നേടുമോ  കുറഞ്ഞത് 172 സീറ്റുകളെങ്കിലും  അതോ നിയമനിര്‍മ്മാണം പാസാക്കാന്‍ ഒരു ചെറിയ പാര്‍ട്ടിയെ ആശ്രയിക്കേണ്ടതുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമായിരുന്നില്ല.

 തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ജില്ലകളില്‍ നിന്ന് അകലെയുള്ള വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ പ്രത്യേക ബാലറ്റുകളുടെ എണ്ണല്‍ പുനരാരംഭിച്ചിരിക്കുകയാണെന്ന് വോട്ടെണ്ണല്‍ ഏജന്‍സിയായ ഇലക്ഷന്‍സ് കാനഡ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍, 168 സീറ്റുകളില്‍ മുന്നിലായിരുന്ന ലിബറലുകള്‍ തിരഞ്ഞെടുക്കപ്പെട്ടതായി കണക്കാക്കാം. എന്നാല്‍ ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കുറവാണ്. എണ്ണപ്പെടാത്ത വോട്ടുകള്‍ ഏകദേശം ഒരു ഡസനോളം ജില്ലകളിലെ ഫലത്തെ ബാധിക്കുമെന്ന് ഇലക്ഷന്‍സ് കാനഡ കണക്കാക്കുന്നു.

വാഷിംഗ്ടണിന്റെ ഭീഷണികള്‍ക്കിടയിലും ഐക്യത്തിനാണ്  കാര്‍ണി ഊന്നല്‍ നല്‍കിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം കാനഡയും യുഎസും പങ്കിട്ടിരുന്ന പരസ്പര പ്രയോജനകരമായ ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം പ്രചാരണം നടത്തിയത്.

'അമേരിക്കന്‍ വഞ്ചനയുടെ ഞെട്ടലില്‍ നിന്ന് കാനഡക്കാര്‍ മോചിതരാണെങ്കിലും പക്ഷേ പാഠങ്ങള്‍ ഒരിക്കലും മറക്കരുതെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.

'മാസങ്ങളായി മുന്നറിയിപ്പ് നല്‍കുന്നതുപോലെ, അമേരിക്ക നമ്മുടെ ഭൂമി, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ വെള്ളം, നമ്മുടെ രാജ്യം എന്നിവ ആഗ്രഹിക്കുകയാണെന്ന് കാര്‍ണി കൂട്ടിച്ചേര്‍ത്തു. 'ഇവ വെറുതെയുള്ള ഭീഷണികളല്ല. അമേരിക്കയ്ക്ക് നമ്മെ സ്വന്തമാക്കാന്‍ കഴിയുന്ന തരത്തില്‍ പ്രസിഡന്റ് ട്രംപ് നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് ഒരിക്കലും, ഒരിക്കലും സംഭവിക്കില്ല. എന്നാല്‍ നമ്മുടെ ലോകം അടിസ്ഥാനപരമായി മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം.'

അതേസമയം 'കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ കനേഡിയന്‍ തിരഞ്ഞെടുപ്പ് ബാധിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു.


കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറലുകള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല