ഇറാന്റെ ആണവ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സേന

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സേന


ടെല്‍ അവിവ്: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ടെഹ്‌റാനിലെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.

ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനവും പ്രതിരോധ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ആസ്ഥാനവും ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളിലാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

'ആണവായുധം നേടാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ മുന്നോട്ട് നയിച്ചതും ഇറാനിയന്‍ ഭരണകൂടം അതിന്റെ ആണവ ശേഖരം ഒളിപ്പിച്ചതുമായ' 'അധിക ലക്ഷ്യങ്ങള്‍' ആക്രമിച്ചതായും ഐഡിഎഫ് കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പ്രത്യാക്രമണങ്ങള്‍ 'തീവ്രമാകുമെന്ന്' ഇറാന്‍ പറയുന്നു

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) രാത്രി ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.

'ഫൈറ്റര്‍ ജെറ്റ് ഇന്ധനത്തിന്റെയും ഊര്‍ജ്ജ വിതരണ കേന്ദ്രങ്ങളുടെയും ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന' ഇസ്രായേലി സൗകര്യങ്ങളില്‍ രാത്രി ആക്രമണം നടത്തിയെന്നാണ് ഐആര്‍ജിസി പറഞ്ഞത്.

ഇറാനിലെ ആക്രമിക്കപ്പെട്ട പ്രദേശങ്ങളില്‍ ഇറാന്‍ ഇസ്രായേലിന്റെ  'മൂന്ന് ക്രൂയിസ് മിസൈലുകള്‍, 10 ഡ്രോണുകള്‍, ഡസന്‍ കണക്കിന് ശത്രുതാപരമായ മൈക്രോ യുഎവികള്‍ എന്നിവ ട്രാക്ക് ചെയ്ത് നശിപ്പിച്ചു' എന്ന് ഐആര്‍ജിസി അവകാശപ്പെട്ടു.

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ ആശങ്കാകുലരായ വിദേശത്തുള്ള ഇറാനികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നുവെങ്കിലും ഇന്റര്‍നെറ്റ് തടസം ആശങ്കള്‍ക്ക് ആഴം കൂട്ടി.

ഇന്റര്‍നെറ്റ് തടസങ്ങള്‍ക്കുപുറമെ ഇന്ധന ക്ഷാമവും രൂക്ഷമാണ്. ആക്രമണ ഭീതിയാല്‍ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. നഗരങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആളുകള്‍ ഒഴിഞ്ഞുപോയിരിക്കുകയാണ്. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ് എന്നാണ് തദ്ദേശ വാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ഇറാന്റെ ആണവ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സേന