ജി7 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടയില്‍ മോഡിക്കും ട്രംപിനും ഇസ്രായേലിനുമെതിരെ ഒട്ടാവയില്‍ നിരവധി പ്രതിഷേധങ്ങള്‍

ജി7 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടയില്‍ മോഡിക്കും ട്രംപിനും ഇസ്രായേലിനുമെതിരെ ഒട്ടാവയില്‍ നിരവധി പ്രതിഷേധങ്ങള്‍


ആള്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനായി കാനഡ ഒരുങ്ങുമ്പോള്‍ ശനിയാഴ്ച ഒട്ടാവയിലുടനീളം നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ജൂണ്‍ 15 മുതല്‍ 17 വരെയാണ് ജി7 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ലോക നേതാക്കള്‍ ഭൗമരാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോക്കി പര്‍വതനിരകളില്‍ ഒത്തുകൂടുന്നത്. ജി7 രാജ്യങ്ങളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.

ജി7ല്‍ മോഡി പങ്കെടുക്കുന്നതില്‍ കാനഡയിലെ സിഖ് സമൂഹം രോഷാകുലരാണ്. ഇന്ത്യ വിരുദ്ധ ഖലിസ്ഥാന്‍ വാദികളായ കാനഡയിലെ സിഖുകാരില്‍ പലര്‍ക്കുമെതിരെ ഇന്ത്യ അന്വേഷണം നടത്തുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്. ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പലരുടെയും ജീവന്‍ അപകടത്തിലാണെന്ന് കാനഡ പോലീസ് നേരത്തെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍ക്കാരാണ് ആ ഭീഷണികള്‍ക്ക് പിന്നിലെന്നാണ് അവരുടെ ആരോപണം. സിഖ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ആര്‍സിഎംപി പൊതു സുരക്ഷയ്ക്ക് 'ഗുരുതരമായ ഭീഷണി' ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.


മോഡിയുടെ ജി7 പങ്കാളിത്തത്തിലും കാര്‍ണിയുടെ ക്ഷണത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച പാര്‍ലമെന്റ് ഹില്ലില്‍ നൂറുകണക്കിന് സിഖുകാര്‍ ഒത്തുകൂടി. പലരും കടും നിറമുള്ള തലപ്പാവുകള്‍ ധരിക്കുകയും മതപരമായ ആയുധമായ കൃപാണുകള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ചിലര്‍ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ പ്രതീകമായ മഞ്ഞ ഖാലിസ്ഥാന്‍ അനുകൂല പതാകകള്‍ വീശി. 

ഒരു ഇന്ത്യന്‍ ഏജന്റ് മുന്‍ എന്‍ഡിപി നേതാവ് ജഗ്മീത് സിങ്ങിനെ സൂക്ഷ്മ നിരീക്ഷണത്തിലാക്കിയതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിഷേധം ഉണ്ടായത്. സിങ്ങിനെ ഇന്ത്യന്‍ ഏജന്റുമാര്‍ നിരീക്ഷിക്കുന്നതായി 18 മാസം മുമ്പ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ ആര്‍സിഎംപി അദ്ദേഹത്തിന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ജി 7 നു ക്ഷണിച്ച പ്രധാനമന്ത്രി കാര്‍ണിയുടെ നടപടി വഞ്ചനയായി തോന്നുന്നുവെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ നിയമോപദേശകനും വക്താവുമായ ബല്‍പ്രീത് സിംഗ് പറഞ്ഞു.

'നിങ്ങളുടെ രാഷ്ട്രീയ നേതാക്കളെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരു വിദേശ സര്‍ക്കാര്‍ ഉണ്ടെങ്കില്‍, അവരെ നിങ്ങളുടെ രാജ്യത്ത് സ്വാഗതം ചെയ്യില്ലെന്ന് നിങ്ങള്‍ കരുതും, പക്ഷേ പ്രധാനമന്ത്രി കാര്‍ണി മറിച്ചാണ് ചിന്തിക്കുന്നതെന്ന് തോന്നുന്നു,' അദ്ദേഹം ഒട്ടാവ സിറ്റിസണിനോട് പറഞ്ഞു.

'ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ജീവനു ഭീഷണി നേരിടുന്ന ഒരു ഡസനിലധികം സിഖുകാര്‍ കാനഡയില്‍ ജീവിക്കുന്നു, അതായത് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് അവരുടെ ജീവന് ആസന്നമായ ഭീഷണികളുണ്ട് ... അവര്‍ക്ക് അവരുടെ കുടുംബങ്ങളുടെ കൂടെ കഴിയാന്‍ കഴിയില്ല, പൊതു ഇടങ്ങളില്‍ കഴിയാന്‍ കഴിയില്ല. അവര്‍ അവരുടെ ജീവിതരീതിതന്നെ മാറ്റി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതാണ് അവസ്ഥ' -ബല്‍പ്രീത് സിംഗ് പറഞ്ഞു.

മോഡിയുടെ സാന്നിധ്യം കാനഡയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ മറ്റൊരു വക്താവ് മോനീന്ദര്‍ സിംഗ് പറഞ്ഞു.

2025 ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യയും ചൈനയും റഷ്യയും നിയമവിരുദ്ധമായി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് കാനഡയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  മേഖലയില്‍ 'തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിനും' ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നതിനും ഇന്ത്യ സഖ്യകക്ഷികളുടെയും പ്രതിനിധികളുടെയും ശൃംഖല ഉപയോഗിക്കുമെന്ന് സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ത്രെട്ട്‌സ് ടു ഇലക്ഷന്‍സ് ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു.

ജി7 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടയില്‍ മോഡിക്കും ട്രംപിനും ഇസ്രായേലിനുമെതിരെ ഒട്ടാവയില്‍ നിരവധി പ്രതിഷേധങ്ങള്‍