യുദ്ധം : ലോക വ്യോമഗതാഗതത്തിന് 'ഹൃദയാഘാതം' പോലെ ദുബായ് വിമാനത്താവളം അടഞ്ഞു

യുദ്ധം : ലോക വ്യോമഗതാഗതത്തിന് 'ഹൃദയാഘാതം' പോലെ ദുബായ് വിമാനത്താവളം അടഞ്ഞു


ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ഹബ്ബായ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ആഗോള വ്യോമഗതാഗതം താല്‍ക്കാലിക 'ഹൃദയാഘാതം' നേരിടുന്നതായി വിലയിരുത്തല്‍. കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായ ദുബായ് ഓഫ്‌ലൈന്‍ ആയത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള യാത്രകളെയും ചരക്കു ഗതാഗതത്തെയും താറുമാറാക്കി.

കണക്കുകളില്‍ ദുബായ്

ദുബായ് വിമാനത്താവളത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചില കണക്കുകള്‍:

* 110 രാജ്യങ്ങളിലെ 291 ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധം
* 2025ല്‍ 9.52 കോടി യാത്രക്കാര്‍
* 2026ല്‍ 9.95 കോടി യാത്രക്കാരെന്നായിരുന്നു പ്രവചനം
* 2025ല്‍ 4,54,800 വിമാന സര്‍വീസുകള്‍
* ഓരോ വിമാനത്തിലും ശരാശരി 214 യാത്രക്കാര്‍; 77.6% ലോഡ് ഫാക്ടര്‍
* വര്‍ഷത്തില്‍ 25 ലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ശേഷി
* ഈ വര്‍ഷം ജനുവരി 3ന് മാത്രം 3.24 ലക്ഷം യാത്രക്കാര്‍-ഒരു സെക്കന്‍ഡില്‍ ശരാശരി 3.75 പേര്‍
* മാസത്തില്‍ 50 ലക്ഷത്തിലധികം അന്താരാഷ്ട്ര സീറ്റുകള്‍

അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ട്, സിംഗപ്പൂരിലെ ചങ്കി എയര്‍പോര്‍ട്ട്, ഇസ്താംബൂളിലെ ഇസ്താംബൂള്‍ എയര്‍പോര്‍ട്ട് എന്നിവയെ മറികടന്നാണ് ദുബായ് മുന്നില്‍ നില്‍ക്കുന്നത്.

ആഗോള വ്യോമഗതാഗതത്തിന്റെ നട്ടെല്ല്

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന നട്ടെല്ലാണ് ദുബായ്. റഷ്യന്‍ വ്യോമപാതകള്‍ ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ പല എയര്‍ലൈന്‍സുകളും മധ്യപൂര്‍വ്വേഷ്യന്‍ ആകാശപാതകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ ആകാശപാതകള്‍ അടഞ്ഞതോടെ ലോകത്തിലെ തിരക്കേറിയ വഴിത്താരകളിലൊന്ന് ശൂന്യമായി.

ദുബായുടെ ഹോം കാരിയറായ എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിരവധി അന്താരാഷ്ട്ര എയര്‍ലൈന്‍സുകളും സര്‍വീസുകള്‍ റദ്ദാക്കി. വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിംഗിനായി മറ്റ് വിമാനത്താവളങ്ങള്‍ തേടുകയാണ്.

യാത്രക്കാരും ചരക്കുകളും കുടുങ്ങി

ദുബായ് അടഞ്ഞതോടെ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ബദല്‍ മാര്‍ഗങ്ങള്‍ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമാണ്. ഇന്ധനച്ചെലവും ക്രൂ ഡ്യൂട്ടി പ്രശ്‌നങ്ങളും ഉയരുന്നു.

വാണിജ്യ വിമാനങ്ങള്‍ക്ക് പുറമെ ചരക്കു ഗതാഗതത്തിനും വലിയ തിരിച്ചടിയാണ് ഇത്. വര്‍ഷത്തില്‍ 25 ലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ദുബായ്, ഔഷധങ്ങള്‍ മുതല്‍ ഇകൊമേഴ്‌സ് സാധനങ്ങള്‍ വരെ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. വൈകിയ ഡെലിവറികള്‍ ആരോഗ്യ മേഖലയുള്‍പ്പെടെ പല മേഖലകളെയും ബാധിക്കാം.

ഗള്‍ഫിന്റെ സാമ്പത്തിക എഞ്ചിന്‍ നിശ്ചലമായി

ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ ആധാരം കണക്റ്റിവിറ്റിയാണ്-ടൂറിസം, വ്യാപാരം, ധനകാര്യ, ലജിസ്റ്റിക്‌സ് എല്ലാം വിമാനത്താവളത്തെ ആശ്രയിച്ചാണ്. യുദ്ധത്തില്‍ നേരിട്ട് പങ്കില്ലാത്ത ഒരു രാജ്യമായിട്ടുപോലും മേഖലാ സംഘര്‍ഷത്തിന്റെ ആഘാതം യുഎഇ നേരിടേണ്ടിവരുന്നു.

മധ്യപൂര്‍വ്വേഷ്യ 'നോഫ്‌ലൈ സോണ്‍' ആകുന്നതിന്റെ പ്രതിഫലം വിമാന റദ്ദാക്കലുകള്‍ക്കപ്പുറം വ്യാപിക്കുന്നു. ദീര്‍ഘമായ യാത്രാസമയം, ഉയര്‍ന്ന ചെലവ്, സര്‍വീസ് താളം തെറ്റല്‍-ഇവയെല്ലാം ചേര്‍ന്ന് ആഗോള വ്യോമഗതാഗതത്തിന് വലിയ തിരിച്ചടിയായി. ദുബായ് വീണ്ടും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സമയം വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.