ടെഹ്‌റാനിൽ നടന്ന ശക്തമായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവർ കൊല്ലപ്പെട്ടതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. 'പരമോന്നത നേതാവിന്റെ കുടുംബവൃത്തങ്ങളുമായി ബന്ധപ്പെടുകയും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ഉറപ്പാക്കുകയും ചെയ്തതിന് ശേഷമാണ് മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവർ വീരമൃത്യു വരിച്ചതായി സ്ഥിരീകരിക്കുന്നത്' എന്ന് ഫാർസ് റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാനിലെ കേന്ദ്രഭാഗത്തുള്ള പരമോന്നത നേതാവിന്റെ സുരക്ഷിത സമുച്ചയത്തെയും സമീപത്തെ വാസസ്ഥലങ്ങളെയും ലക്ഷ്യമിട്ടാണ് കൃത്യതയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായതായും സൂചനകളുണ്ട്.
ഇതിനുമുമ്പ് ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങൾ അമേരിക്കയും ഇസ്രായേലും ഉന്നയിച്ചിരുന്നെങ്കിലും, ഇറാൻ അതിനെ 'മാനസിക യുദ്ധം' എന്നു വിശേഷിപ്പിച്ച് നിഷേധിച്ചിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ മരണത്തെ സർക്കാർ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചത് സംഭവവികാസങ്ങളിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഖമനയി കൊല്ലപ്പെട്ടുവെന്ന വിവരവും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ടെഹ്‌റാൻ വ്യോമാക്രമണം; ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
