ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ച 202 ഇന്ത്യന്‍ പൗരന്മാരില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. 119 പേരെ ഇതിനകം സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന 50
റഷ്യ-യുെ്രെകന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അനധികൃത ഏജന്റുമാരുടെ വഞ്ചനയില്‍പ്പെടുന്ന നിരവധി പേരെ പാചകക്കാര്‍, സഹായ സ്റ്റാഫ് തുടങ്ങിയ നിലകളില്‍ നിയമിച്ച ശേഷമാണ് സൈനിക കരാറുകളിലേക്ക് തള്ളിവിടുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെയാണ് യൂറോപ്പില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തിന് തുടക്കമായത്. ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് റഷ്യന്‍ പ്രതിരോധ മന്ത്രാലയം 2024 ഏപ്രിലില്‍ നിര്‍ത്തിയതായി ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി അറിയിച്ചിരുന്നെങ്കിലും, സൈനിക കരാറുകളിലെ വ്യവസ്ഥകള്‍ കാരണം പലരുടെയും മോചനം വൈകുകയാണ്.
സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങിവരാന്‍ ആവശ്യമായ യാത്രാ രേഖകളും വിമാന ടിക്കറ്റുകളും ഒരുക്കുന്നതില്‍ റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ സഹായം നല്‍കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്കും ഇന്ത്യന്‍ ദൗത്യം പിന്തുണ നല്‍കുന്നുണ്ട്. സുരക്ഷിത മേഖലയിലേക്ക് മാറ്റിയ ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ ബന്ധുക്കളുമായി തിരിച്ചറിയല്‍ സ്ഥിരീകരിക്കുന്നത്.
ഇന്ത്യന്‍ പൗരന്മാരുടെ മോചനം നേതാക്കള്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരിലൂടെയുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ വിവിധ തലങ്ങളില്‍ ഉന്നയിച്ചുവരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 202 ഇന്ത്യക്കാര്‍: 26 പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേരെ കാണാതായി
