സെപ്റ്റംബര്‍ മുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ

സെപ്റ്റംബര്‍ മുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: പാകിസ്ഥാന്‍, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങള്‍, വിമാനങ്ങളുടെ ലഭ്യതക്കുറവ്, ദീര്‍ഘദൂര സര്‍വീസുകളിലെ തടസ്സങ്ങള്‍ എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി വെട്ടിക്കുറച്ചിരുന്ന ആഭ്യന്തര- അന്തര്‍ദേശീയ സര്‍വീസുകളുടെ ഭൂരിഭാഗവും സെപ്റ്റംബര്‍ മുതല്‍ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഏപ്രില്‍ മുതല്‍ തുടരുന്ന സര്‍വീസ് നിയന്ത്രണങ്ങള്‍ക്കു ശേഷമുള്ള ആദ്യത്തെ വലിയ സര്‍വീസ് പുനഃക്രമീകരണമാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശമിച്ചതും ജെറ്റ് ഇന്ധനവില കുറഞ്ഞതും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നതുമാണ് തീരുമാനത്തിന് പിന്നില്‍.

ഇന്ത്യന്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകളുടെ ഫെഡറേഷന്‍ (ഫെയ്ത്ത്) സംഘടിപ്പിച്ച പരിപാടിക്കിടെയാണ് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിപുന്‍ അഗര്‍വാള്‍ ഇക്കാര്യം പറഞ്ഞത്. 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കണക്കുകള്‍ പ്രകാരം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ അന്തര്‍ദേശീയ സര്‍വീസുകള്‍ ഏപ്രില്‍- മെയ് മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനമാണ് കുറഞ്ഞത്. ആഭ്യന്തര സര്‍വീസുകളില്‍ അഞ്ച് ശതമാനത്തോളം കുറവും രേഖപ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

പാകിസ്ഥാന്‍ വ്യോമപാത അടച്ചത് വലിയ വെല്ലുവിളി

പാകിസ്ഥാന്‍ വ്യോമപാത അടച്ചത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് അഗര്‍വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ വ്യോമപാത തുറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും സാധ്യമായിടത്തെല്ലാം സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയാണെന്നും ഇറാനും ഇറാഖും വഴിയുള്ള വ്യോമപാതകള്‍ പൂര്‍ണമായി തുറക്കുന്നത് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ വ്യോമപാത അടച്ചതും പശ്ചിമേഷ്യയിലെ സംഘര്‍ഷവും കാരണം യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നതോടെ ഇന്ധനച്ചെലവ് വര്‍ധിക്കുകയും വിമാനങ്ങളുടെ ഉപയോഗക്ഷമത കുറയുകയും ചെയ്തു.

യൂറോപ്യന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

മെയ് മാസത്തില്‍ വെട്ടിക്കുറച്ചിരുന്ന യൂറോപ്യന്‍ സര്‍വീസുകളാണ് സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ പുനഃസ്ഥാപിക്കുക. ഡല്‍ഹിയില്‍ നിന്നും പാരിസ്, കോപ്പന്‍ഹേഗന്‍, മിലാന്‍, വിയന്ന, സൂറിച്ച്, റോം എന്നീ റൂട്ടുകളിലെ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

സര്‍വീസ് കുറച്ചിരുന്ന മിക്ക റൂട്ടുകളിലും പഴയ സര്‍വീസുകള്‍ തിരിച്ചെത്തുമെന്നും ഒന്നോ രണ്ടോ റൂട്ടുകളില്‍ മാത്രമേ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളുവെന്നും മൊത്തത്തില്‍ എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

ചില വടക്കേ അമേരിക്കന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടരും

അതേസമയം, ചില വടക്കേ അമേരിക്കന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഷിക്കാഗോ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബോയിംഗ് 777 വിമാനങ്ങളില്‍ കാബിന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഷിംഗ്ടണ്‍ സര്‍വീസുകള്‍ നിലവില്‍ കുറവായിരിക്കും. 

പഴയ ബോയിംഗ് 777-200എല്‍ ആര്‍ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതും പുതിയ ബോയിംഗ് വിമാനങ്ങളുടെ വിതരണം വൈകുന്നതും വിമാനങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് അഗര്‍വാള്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും നേതൃത്വമാറ്റവും

വിമാനങ്ങളുടെ വിതരണത്തിലെ കാലതാമസം, ഫ്‌ളീറ്റ് നവീകരണ പദ്ധതി, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ജൂണില്‍ അഹമ്മദാബാദിന് സമീപം ബോയിംഗ് 787 വിമാനം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നുള്ള കര്‍ശനമായ നിയന്ത്രണ പരിശോധനകളും കമ്പനിക്ക് അധിക സമ്മര്‍ദം സൃഷ്ടിച്ചു.

2025- 26 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ (25,000 കോടിയിലധികം രൂപ) നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാംപ്‌ബെല്‍ വില്‍സണ്‍ സ്ഥാനമൊഴിയാനിരിക്കുന്നതിനാല്‍ നേതൃത്വമാറ്റത്തിനും കമ്പനി തയ്യാറെടുക്കുകയാണ്.

നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ

വിമാന സര്‍വീസുകള്‍ വര്‍ധിക്കുന്നതും ഇന്ധനവില നിയന്ത്രണത്തിലാകുന്നതും വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയാന്‍ സഹായിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു. വിമാനങ്ങളുടെ ലഭ്യത കൂടുകയും എണ്ണവില കുറയുകയും ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കുകളും കുറയണം. നിരക്കുകള്‍ നിശ്ചയിക്കുന്നത് എയര്‍ ഇന്ത്യയല്ല, വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യോമഗതാഗത വിദഗ്ധര്‍ പറയുന്നതനുസരിച്ച്, സെപ്റ്റംബര്‍ മുതല്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിയുമോയെന്നത് കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്ന പ്രധാന ഘട്ടമായിരിക്കും. അതേസമയം, പാകിസ്ഥാന്‍ വ്യോമപാത അടച്ചിടല്‍ തുടരുകയോ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുകയോ ചെയ്താല്‍ സര്‍വീസുകള്‍ വീണ്ടും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.