പോളിംഗ് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

പോളിംഗ് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി : വോട്ടര്‍മാരുടെ പോളിങ് ശതമാനം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിയമ വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷന് ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.

പോളിങ് വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം 17 സി-യുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്‌സൈറ്റില്‍ നല്‍കാന്‍ എന്താണ് കാലതാമസം എന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫോം 17 സിയുടെ സ്‌കാന്‍ ചെയ്ത കോപ്പി എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഒറ്റ രാത്രി കൊണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞത്. രണ്ടുദിവസം കൊണ്ട് വിവരങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ്പ്രയാസം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ബിജെപിയെ സഹായിക്കാനാണ് പോളിങ് വിവരങ്ങള്‍ കാല താമസം വരുത്തി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.