2029 മുതല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത്ഷാ

2029 മുതല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത്ഷാ


ന്യൂഡല്‍ഹി: 2029 മുതല്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബി ജെ പി പ്രകടനപത്രികയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടന്നു. 1971-ല്‍ ഇന്ദിരാഗാന്ധി ഇടക്കാല തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തപ്പോഴാണ് പ്രശ്നം ഉണ്ടായത്. ഇത് രാജ്യത്ത് തെരഞ്ഞെടുപ്പ് ഷെഡ്യൂളുകളുടെ പൊരുത്തക്കേടിലേക്ക് നയിച്ചു.

സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമോയെന്ന് പൊതുജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുമായും ജഡ്ജിമാരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അടുത്ത അഞ്ച് വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നീക്കിവെക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ദേശസാല്‍ക്കരിക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നു എന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 

ഒന്നിലധികം തവണ തെരഞ്ഞെടുപ്പ് നടത്താന്‍ ചെലവഴിക്കുന്ന പണം ലാഭിക്കുന്നതിനും പൊതുജനങ്ങളുടെ സമയം ലാഭിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തുടനീളം ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സൂചിപ്പിക്കുന്നു. ലോക്സഭയിലേക്കും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇതിനര്‍ഥം.

നിലവില്‍ സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് വെവ്വേറെയാണ് നടക്കുന്നത്. നിലവിലുള്ള സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുകയോ അല്ലെങ്കില്‍ വിവിധ കാരണങ്ങളാല്‍ പിരിച്ചുവിടുകയോ ചെയ്താല്‍ആണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.