നീറ്റ് പേപ്പർ ചോർച്ച: തകർന്നത് പരീക്ഷാ സംവിധാനം മാത്രമല്ല, ആയിരങ്ങളുടെ സ്വപ്നങ്ങളും

നീറ്റ് പേപ്പർ ചോർച്ച: തകർന്നത് പരീക്ഷാ സംവിധാനം മാത്രമല്ല, ആയിരങ്ങളുടെ സ്വപ്നങ്ങളും


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET) പേപ്പർ ചോർച്ച വിവാദം ആയിരക്കണക്കിന് വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ആഴത്തിലുള്ള മാനസിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ ശേഷം ആശ്വാസം കണ്ടെത്തിയിരുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷ റദ്ദാക്കിയെന്ന വാർത്ത വലിയ തിരിച്ചടിയായി മാറി.

മേയ് 2ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസി (NTA) പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനം വിദ്യാർഥികളുടെ ആശങ്കയും സമ്മർദവും വർധിപ്പിച്ചെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പ്രതികരണങ്ങൾ.

പേപ്പർ ചോർച്ച പുറത്തുവന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യമില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നം തകർന്നുവെന്നുമുള്ള കുറിപ്പുകൾ ചിലർ മരണത്തിന് മുമ്പ് എഴുതി വച്ചിരുന്നു. വർഷങ്ങളായി കഠിനാധ്വാനം ചെയ്തതും കുടുംബം സാമ്പത്തികമായി വലിയ ത്യാഗങ്ങൾ സഹിച്ചതുമാണ് പലരുടെയും മാനസിക സമ്മർദം വർധിപ്പിച്ചത്.

പട്‌ന സ്വദേശിനിയായ അനുപ്രിയ രാജ് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഇത് മൂന്നാമത്തെയോ നാലാമത്തെയോ ശ്രമമായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന് വിരാമമാകുമെന്ന് കരുതിയെങ്കിലും പേപ്പർ ചോർച്ച സ്ഥിരീകരിച്ചതോടെ വീണ്ടും തുടക്കത്തിലേക്ക് മടങ്ങേണ്ടിവന്നുവെന്നാണ് അവർ പറയുന്നത്. 'ഇനി വീണ്ടും അതേ യാത്ര തുടങ്ങേണ്ടി വരുമെന്ന ചിന്ത തന്നെ ഭയപ്പെടുത്തുന്നു' എന്നാണ് പല വിദ്യാർഥികളുടെയും പ്രതികരണം.

 പരീക്ഷാ ക്രമക്കേടുകൾ വിദ്യാർഥികളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്നാണ് മുൻ നീറ്റ് പരീക്ഷാർഥികളും വിദ്യാഭ്യാസ വിദഗ്ധരും പറയുന്നത്. സഹപാഠികൾ കോളേജുകളിലെ ജീവിതത്തിലേക്ക് കടക്കുമ്പോൾ വർഷങ്ങളായി ഒരേ പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടിവരുന്നത് ഒറ്റപ്പെടലും നിരാശയും ഉണ്ടാക്കുന്നതായും വിദ്യാർഥികൾ പറയുന്നു.

പേപ്പർ ചോർച്ച കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ കഴിയുമോയെന്ന ആശങ്ക വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്നു.

നീറ്റ് പുനഃപരീക്ഷ സുരക്ഷിതമായും സുതാര്യമായും നടത്തുമെന്ന് എൻ.ടി.എ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ചോദ്യപേപ്പറുകളുടെ വിതരണത്തിനായി ഇന്ത്യൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. എന്നിരുന്നാലും, 'വീണ്ടും ചോർച്ച ഉണ്ടായാൽ എന്ത് ചെയ്യും' എന്ന ഭയം ഇപ്പോഴും വിദ്യാർഥികളെ വിട്ടുമാറിയിട്ടില്ല.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങളാണ്. നീറ്റിൽ മാത്രമല്ല, രാജ്യത്തെ വിവിധ മത്സര പരീക്ഷകളിലും ആവർത്തിക്കുന്ന പേപ്പർ ചോർച്ചകളും ക്രമക്കേടുകളും അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. പരീക്ഷകൾ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നവയാകണം, അവരുടെ മാനസികാരോഗ്യത്തെയും ജീവിതത്തെയും തകർക്കുന്നവയാകരുതെന്നാണ് ഉയരുന്ന പൊതുവികാരം.