'ശക്തരും അഭിമാനികളുമാണ്, പക്ഷേ വേറെ വഴിയില്ല'; സമാധാന കരാറില്‍ ഇറാനെതിരെ ട്രംപ്

'ശക്തരും അഭിമാനികളുമാണ്, പക്ഷേ വേറെ വഴിയില്ല'; സമാധാന കരാറില്‍ ഇറാനെതിരെ ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ യുദ്ധം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. സമാധാന കരാറിലെ പുരോഗതി വൈകുന്നതിന് ഇറാന്റെ 'ശക്തിയും അഭിമാനബോധവും' കാരണമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. എന്നാല്‍ ഒടുവില്‍ കരാറില്‍ എത്തുകയല്ലാതെ ഇറാന് മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്‍ ബി സി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും കരാറിനോട് തൃപ്തിപ്പെട്ട നിലപാട് ഇറാന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ചോദ്യത്തിനായിരുന്നു പ്രതികരണം. 

'അവര്‍ ശക്തരാണ്, അഭിമാനികളാണ്. ഒരിക്കലും ചെയ്യില്ലെന്ന് കരുതിയ ചില കാര്യങ്ങള്‍ ചെയ്യേണ്ട സാഹചര്യം അവര്‍ക്കുണ്ടാകും. കാരണം അവര്‍ക്കു മറ്റൊരു വഴിയില്ല. അതിന് കുറച്ച് സമയം വേണ്ടിവരും,' ട്രംപ് പറഞ്ഞു. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുകയും ശേഖരിച്ചിട്ടുള്ള യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ സമ്മതിക്കുകയും ചെയ്യണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യങ്ങളിലൊന്നിനെ സൂചിപ്പിച്ചാണ് ട്രംപിന്റെ പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, യുദ്ധം തുടരാനുള്ള ശേഷി ഇറാനിനിപ്പോഴും ഉണ്ടെന്ന് ട്രംപ് സമ്മതിച്ചു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്ന അദ്ദേഹത്തിന്റെ മുന്‍ അവകാശവാദത്തിന് വിരുദ്ധമായ പരാമര്‍ശമാണിത്. 

'അവര്‍ക്കിപ്പോഴും ചില മിസൈലുകളും ഡ്രോണുകളും ഉണ്ട്. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ ഏകദേശം 21 മുതല്‍ 22 ശതമാനം വരെ മിസൈല്‍ ശേഷി അവര്‍ക്കുണ്ട്. അത് ചെറിയ കാര്യമല്ല. എന്നാല്‍ ആദ്യ ആക്രമണ സമയത്തുണ്ടായിരുന്ന ശേഷിയല്ല ഇപ്പോള്‍,' അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ട്രംപ് ഈ സംഘര്‍ഷത്തെ വിയറ്റ്‌നാം യുദ്ധവുമായി താരതമ്യം ചെയ്തു. താന്‍ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ഇത് മൂന്നാം മാസമാണെന്നും വിയറ്റ്‌നാം യുദ്ധം 19 വര്‍ഷം നീണ്ടുവെങ്കിലും ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് എപ്പോഴാണ് നിങ്ങള്‍ ജയിക്കുന്നത് എന്നതാണെന്നും ട്രംപ് പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചയായി മധ്യപൂര്‍വദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ ഇറാനും തിരിച്ചടിച്ചു. ലോകത്തിലെ നിര്‍ണായക സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്ര ഗതാഗതം ഉറപ്പാക്കണമെന്ന ആവശ്യവും അമേരിക്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ഗോറുക് നഗരത്തിലും ഖെഷം ദ്വീപിലുമുള്ള തീരനിരീക്ഷണ റഡാര്‍ കേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു. ഇതിന് മറുപടിയായി ഇറാന്‍ കുവൈത്തിനെതിരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെന്നും ബഹ്‌റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ്, കുവൈത്തിലെ അമേരിക്കന്‍ സേന താവളമായ അലി അല്‍ സലേം വ്യോമതാവളവും ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയും ലക്ഷ്യമാക്കിയതായി അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) ഈ അവകാശവാദം നിഷേധിച്ചു. 

അമേരിക്കന്‍ സൈനികര്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ബഹ്‌റൈനിലെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നാശനഷ്ടമുണ്ടായെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്നും സെന്റ്‌കോം പ്രസ്താവനയില്‍ വ്യക്തമാക്കി. 

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടുന്ന മാറ്റങ്ങളുടെ സ്വഭാവം ഇതുവരെ വ്യക്തമല്ല. മറുവശത്ത്, കരാറിന് ഇറാന്‍ തയ്യാറാണെന്ന സൂചനയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവായ മൊഹ്‌സെന്‍ റസാഈ, ചര്‍ച്ചകള്‍ നിലവില്‍ സ്തംഭനാവസ്ഥയിലാണെന്നും ഈ പ്രതിസന്ധി മറികടക്കേണ്ടത് ട്രംപാണെന്നും അഭിപ്രായപ്പെട്ടു. ഏകദേശം 24 ബില്യണ്‍ ഡോളറിന്റെ മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, യുദ്ധം മൂലം ആഗോള സാമ്പത്തിക വിപണികള്‍ സമ്മര്‍ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കണമെന്ന രാഷ്ട്രീയ സമ്മര്‍ദവും ട്രംപ് നേരിടുന്നുണ്ട്. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളും അദ്ദേഹത്തിന് നിര്‍ണായകമാണ്. 

ന്യൂയോര്‍ക്ക് പോസ്റ്റിന്റെ 'പോഡ് ഫോഴ്‌സ് വണ്‍' പോഡ്കാസ്റ്റില്‍ സംസാരിക്കവെ, സെപ്റ്റംബര്‍ 7-ന് ആചരിക്കുന്ന ലേബര്‍ ഡേയ്ക്ക് ശേഷവും ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തുടരുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു.