തായ്വാനെതിരെ നിയമവ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്നു; ചൈനയ്‌ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

തായ്വാനെതിരെ നിയമവ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്നു; ചൈനയ്‌ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: തായ്വാനെതിരായ രാഷ്ട്രീയ സമ്മര്‍ദത്തിനും അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലിനുമായി ചൈന നിയമവ്യവസ്ഥയെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മീഷന്റെ റിപ്പോര്‍ട്ട്. തായ്വാന്‍ ഭരണകക്ഷി എം പിക്കെതിരെ ചൈന ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

ചൈനയുടെ തായ്വാന്‍ നയത്തിന്റെ ഭാഗമായി 'ലോഫെയര്‍' അഥവാ നിയമവ്യവസ്ഥയെ രാഷ്ട്രീയ- തന്ത്രപരമായ ആയുധമായി ഉപയോഗിക്കുന്ന സമീപനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി ദി തായ്പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ അവകാശവാദങ്ങളെയും രാഷ്ട്രീയ അജണ്ടയെയും എതിര്‍ക്കുന്ന വ്യക്തികളെ ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും അടിച്ചമര്‍ത്താനുമായി ചൈന നിയമ സംവിധാനവും നീതിന്യായ സംവിധാനവും ഉപയോഗിക്കുന്നുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

തായ്വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി പി പി) അംഗവും നിയമസഭാംഗവുമായ പ്യൂമ ഷെനെ 2024ല്‍ ചൈന ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചോങ്ക്വിങ്ങിലെ ചൈനീസ് അധികൃതര്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും കടുത്ത തായ്വാന്‍ സ്വാതന്ത്ര്യവാദി എന്ന മുദ്രകുത്തുകയും ചെയ്തു.

തായ്വാന്‍ നിയമസഭാംഗത്തിനെതിരെ ഇത്തരമൊരു നിയമനടപടി ചൈന സ്വീകരിക്കുന്നത് ആദ്യമായാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തായ്വാന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരെന്ന് വിശേഷിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ പ്രത്യേക നീതിന്യായ നടപടികള്‍ ചൈന പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ സംഭവവികാസമാണിതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഭരണപരമായ ഉപരോധങ്ങളില്‍ നിന്ന് ക്രിമിനല്‍ നടപടികളിലേക്കുള്ള ചൈനയുടെ നീക്കത്തെയാണ് ഈ നടപടി സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തായ്വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന ബെയ്ജിങ്ങിന്റെ നിലപാട് കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

തായ്വാനു പുറത്തേക്കും ചൈന സ്വാധീനം വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ചൈനയുടെ നയങ്ങളോട് ജനാധിപത്യ രാജ്യങ്ങളുടെ സംയോജിത പ്രതികരണം രൂപപ്പെടുത്തുന്നതിന് രൂപീകരിച്ച അന്താരാഷ്ട്ര നിയമനിര്‍മാതാക്കളുടെ കൂട്ടായ്മയായ ഇന്റര്‍-പാര്‍ലമെന്ററി അലയന്‍സ് ഓണ്‍ ചൈനക്കു മേല്‍ ചൈന സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ഐ പി എ സി ഉച്ചകോടി തടസ്സപ്പെടുത്താന്‍ ബെയ്ജിങ് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. തായ്വാന്‍ ഉപരാഷ്ട്രപതി ഹ്‌സിയാവോ ബി-ഖിം സമ്മേളനത്തെ അഭിസംബോധന ചെയ്ത ചടങ്ങായിരുന്നു ഇത്.

ഐ പി എ സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലൂക്ക് ഡി പുള്‍ഫോര്‍ഡിന്റെ വാക്കുകള്‍ പ്രകാരം, സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട 12 ആഫ്രിക്കന്‍ പ്രതിനിധികളില്‍ രണ്ടുപേര്‍ മാത്രമാണ് പങ്കെടുത്തത്. നിരവധി രാജ്യങ്ങളെ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചൈനയുടെ നയതന്ത്ര സമ്മര്‍ദം കാരണമായിരിക്കാമെന്ന സംശയം ഇതോടെ ശക്തമായതായി അദ്ദേഹം പറഞ്ഞു.

ചൈനയുടെ അതിര്‍ത്തിക്കപ്പുറമുള്ള രാഷ്ട്രീയ സ്വാധീന ശ്രമങ്ങളെക്കുറിച്ചും ജനാധിപത്യ രാജ്യങ്ങള്‍ക്കെതിരായ സമ്മര്‍ദ നയങ്ങളെക്കുറിച്ചും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.