ജി7 ഉച്ചകോടിക്കിടെ മോഡി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; പഹൽഗാം ആക്രമണത്തിന് ശേഷം നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച

ജി7 ഉച്ചകോടിക്കിടെ മോഡി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; പഹൽഗാം ആക്രമണത്തിന് ശേഷം നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അടുത്തയാഴ്ച ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താൻ സാധ്യത. കൂടിക്കാഴ്ച യാഥാർഥ്യമായാൽ ഒരു വർഷത്തിലേറെയ്ക്ക് ശേഷം ഇരുനേതാക്കളും നേരിൽ കാണുന്ന ആദ്യ അവസരമാകും. 2025 ഫെബ്രുവരിയിൽ മോഡി അമേരിക്ക സന്ദർശിച്ചപ്പോഴായിരുന്നു അവസാന കൂടിക്കാഴ്ച.

പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനും ശേഷമുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച കൂടിയാകും ഇത്. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടപ്പാക്കിയിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും ആ വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഉയർന്നിരിക്കുന്നത്. അടുത്തിടെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും വ്യാപാര സഹകരണ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, അമേരിക്കൻ തീരുവ നയങ്ങളും ചില പരാമർശങ്ങളും ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിഴൽ വീഴ്ത്തുന്നതിനിടെ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള നീക്കങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (എഐ) തുടങ്ങി വിവിധ മേഖലകളിലും സഹകരണം വിപുലീകരിക്കുകയാണ്.

പ്രധാനമന്ത്രി മോഡി ജൂൺ 13 മുതൽ 19 വരെ യൂറോപ്യൻ പര്യടനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 13-14 തീയതികളിൽ ഫ്രാൻസിലെ നീസിലും, 16-19 വരെ എവിയാനും പാരീസിലും അദ്ദേഹം സന്ദർശനം നടത്തും. ജൂൺ 14 മുതൽ 16 വരെ സ്ലോവാക്യയിലും ഔദ്യോഗിക സന്ദർശനം ഉണ്ടാകും.

നീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോഡി ഉഭയകക്ഷി ചർച്ച നടത്തും. ഇന്ത്യ-ഫ്രാൻസ് നവോത്ഥാന വർഷത്തിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കുന്ന 'ഭാരത് ഇന്നൊവേറ്റ്‌സ്' പരിപാടിയും ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്യും.

തുടർന്ന് സ്ലോവാക്യ സന്ദർശിക്കുന്ന മോഡി, അവിടുത്തെ പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. 1993ൽ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് സ്ലോവാക്യ സന്ദർശിക്കുന്നത്.

ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോഡി, പുതിയ പങ്കാളിത്തങ്ങൾ, സുസ്ഥിര സാമ്പത്തിക വളർച്ച, കൃത്രിമ ബുദ്ധിയുടെ വ്യാപനം തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചകളിൽ പങ്കെടുക്കും. ലോകനേതാക്കളുമായി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും പരിഗണനയിലുണ്ട്. പാരീസിൽ യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാർട്ടപ്പ് മേളയായ 'വിവാടെക്' പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രിക്ക് പരിപാടിയുണ്ട്.