വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ സുപ്രീം കോടതി റദ്ദാക്കി; സെപ്റ്റംബര്‍ അഞ്ചിന്റെ മാര്‍ച്ച് സിജെപി പിന്‍വലിച്ചു

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ സുപ്രീം കോടതി റദ്ദാക്കി; സെപ്റ്റംബര്‍ അഞ്ചിന്റെ മാര്‍ച്ച് സിജെപി പിന്‍വലിച്ചു


ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കി സുപ്രീം കോടതി. കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 20 മുതൽ 15 വരെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണ് റദ്ദാക്കിയത്. എന്നാൽ, ​ഗൗരവപൂർണമായ ക്രിമിനൽ കേസുകളിലെ നടപടി തുടരും. നീതിയുറപ്പാക്കാനാണ് കേസുകൾ റദ്ദാക്കിയതെന്ന് സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. കേന്ദസർക്കാർ നീക്കത്തിനുപിന്നാലെ സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി സുപ്രീംകോടതിയെ അറിയിച്ചു. 

നേരത്തെ കേന്ദ്രസര്‍ക്കാരുമായി സിജെപി നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഈ മാസം അഞ്ചാം തീയതി ഇന്ത്യാഗേറ്റ് മുതല്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം വരെ പ്രതിഷേധമാര്‍ച്ച് നടത്താന്‍ സിജെപി തീരുമാനിച്ചത്.

നേരത്ത ചര്‍ച്ചയില്‍ തീരുമാനമായ മൂന്ന് കാര്യത്തിലും അനുകൂല നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ട ഹാജരായ സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. ജൂലൈയും 20നും 25നും ഇടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സുപ്രീം കോടതി സ്വമേധയാ ഭരണഘടനാ 142ാം അനുച്ഛേദപ്രകാരം അധികാരം വിനിയോഗിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഭാവിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പണം നല്‍കുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെ‌ട്ട സമരത്തിന്റെ കാര്യത്തിൽ കോടതി മുറിക്കുള്ളില്‍ സിജെപി നേതാവ് സൗരവ് ദാസ് ഉണ്ടെന്നും അദ്ദേഹത്തില്‍ നിന്നും സമരം പിന്‍വലിക്കുന്നുവെന്ന ഉറപ്പുവാങ്ങണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചതായി സൗരവ്ദാസ് അറിയിച്ചു.

തുടർന്ന് നീറ്റ് യുജി പരീക്ഷാ റദ്ദാക്കലിനെത്തുടർന്ന് ജൂലൈ 20 മുതൽ 25 വരെ രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും റദ്ദാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകളിൽ തുടർനടപടികളോ അന്വേഷണമോ പാടില്ലെന്നും, രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പൂർണ്ണമായി അവസാനിപ്പിച്ചതായി കണക്കാക്കണമെന്നും പരമോന്നത കോടതി നിർദ്ദേശിച്ചു. കേന്ദ്രസർക്കാരും (ഡൽഹി പൊലീസ്) ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളും സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധി.

കേന്ദ്രവും നാല് സംസ്ഥാനങ്ങളും മാത്രമാണ് എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെങ്കിലും, നീതിയുക്തമായ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാവിയും പഠനവും മുൻനിർത്തി കോടതി ഈ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാക്കുകയായിരുന്നു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന സവിശേഷ അധികാരം പ്രയോഗിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ജൂലൈ 20 മുതൽ 25 വരെയുള്ള തീയതികളിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഇനി പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.