വിഴിഞ്ഞം തുറമുഖം: ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പിന്റെ നിര്‍ദേശം കേരളത്തിന് ലഭിച്ചു; കേന്ദ്രത്തിന് കിട്ടിയില്ല

വിഴിഞ്ഞം തുറമുഖം: ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പിന്റെ നിര്‍ദേശം കേരളത്തിന് ലഭിച്ചു; കേന്ദ്രത്തിന് കിട്ടിയില്ല


ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 49 ശതമാനം ഓഹരി സിംഗപ്പൂര്‍ ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് കൈമാറുന്നതിനുള്ള അനുമതി തേടിയുള്ള നിര്‍ദേശം കേരള സര്‍ക്കാരിന് ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരി കൈമാറ്റത്തിന് കണ്‍സഷനിംഗ് അതോറിറ്റിയായ കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള നിര്‍ദേശം ലഭിച്ചതായി കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് സോനോവാള്‍ ലോക്‌സഭയില്‍ നല്‍കിയ എഴുത്തുമറുപടിയില്‍ പറഞ്ഞു.

ജൂണിലാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ പ്രഖ്യാപിച്ചത്. ഏകദേശം 1.4 ബില്യണ്‍ ഡോളറാണ് ഇടപാടിന്റെ മൂല്യം.

പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ കേരള സര്‍ക്കാര്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നോണ്‍- മേജര്‍ പോര്‍ട്ടാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവച്ച കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് തുറമുഖത്തിന്റെ വികസനം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മേജര്‍ പോര്‍ട്ടുകളില്‍ ഉള്‍പ്പെടാത്ത തുറമുഖങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരമായ നിയന്ത്രണത്തിലാണെന്നും അവയുടെ വികസനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലും ഉത്തരവാദിത്വത്തിലുമാണെന്നും സോനോവാള്‍ വ്യക്തമാക്കി.

അതേസമയം, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരി എം എസ് സിക്ക് വില്‍ക്കാനുള്ള നിര്‍ദേശം കേരള സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ജൂലൈ 1ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ കണ്‍സഷനെയറുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കണ്‍സഷന്‍ കരാറിലെ ക്ലോസ് 5.3 ചൂണ്ടിക്കാട്ടി, അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കണ്‍സഷനെയര്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തുകയോ അനുവദിക്കുകയോ ചെയ്യരുതെന്ന് വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കരാറിലെ 'അതോറിറ്റി' എന്നത് കേരള സര്‍ക്കാരിനെയാണ് സൂചിപ്പിക്കുന്നത്.

കമ്പനീസ് ആക്ട് പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം ഉടമസ്ഥാവകാശത്തിലെ മാറ്റമായി കണക്കാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍ദിഷ്ട ഓഹരി കൈമാറ്റ ഇടപാടുമായി മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.