വിഡി സതീശനെതിരായ 150 കോടിയുടെ കൈക്കൂലി ആരോപണം: ഹര്‍ജി വിജലന്‍സ് കോടതി തള്ളി

വിഡി സതീശനെതിരായ 150 കോടിയുടെ കൈക്കൂലി ആരോപണം: ഹര്‍ജി വിജലന്‍സ് കോടതി തള്ളി


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. കെ റെയില്‍ പദ്ധതി അട്ടിമറിക്കാനാണ് കൈക്കൂലി നല്‍കിയതെന്നാണ് പരാതി.

എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തള്ളിയത്. ഈ ആരോപണത്തിനു തെളിവു സമര്‍പ്പിക്കാന്‍ ഹരജിക്കാരനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

പരാതിയുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല. പി.വി.അന്‍വര്‍ എം.എല്‍.എ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. പരാതിക്കാരനു മാധ്യമ വാര്‍ത്തകള്‍ അല്ലാതെ മറ്റു വിവരങ്ങളില്ല. തെരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണു കോര്‍പറേറ്റുകളില്‍ നിന്നു പണം വാങ്ങിയതെങ്കില്‍ അതു തെരഞ്ഞെടുപ്പു കമിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാല്‍ ഈ കേസില്‍ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികര്‍ക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്നു വ്യക്തത വരുത്തണം. അതിനാല്‍, ലഭിച്ച പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കൈമാറിയെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.