തിരുവനന്തപുരം കേന്ദ്ര സര്‍ക്കാറിന്‍റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ നാളെ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചേക്കും. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്സിആര്‍എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്സിആര്‍എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ചട്ടഭേദഗതിയില്‍ നിന്നും അടിയന്തരമായി പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ ഇല്ലാതാക്കുന്നതാണ് ചട്ടം ഭേദഗതി. സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവര്‍ത്തനം നിരോധിക്കാനാകും.
എഫ്സിആർഎ ഭേദഗതി: മുഖ്യമന്ത്രി നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും
