ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, 'എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിന്?'

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, 'എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിന്?'


കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. 'എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചതെന്തിന്? പിന്നെ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം എന്താണ്?' എന്ന് കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ശബരിമലയിലെ വിവിധ ആവശ്യങ്ങള്‍ക്കായി താന്‍ ഏകദേശം 1.40 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 25 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ഗോവര്‍ധന്‍ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ വ്യാജമായി കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെയും അടുത്തിടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.