ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍


ന്യൂഡല്‍ഹി: ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷ സാഹചര്യവും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും യു എസ് ഡോളറിനെതിരെ  ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞ് 92.3575 ആയി. ഈ ആഴ്ചയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 92.3475 എന്ന മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.

ഏഷ്യന്‍ മേഖലയില്‍ മറ്റ് പല കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായതോടെയാണ് രൂപയുടെ ഇടിവും ഉണ്ടായത്. ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ രൂപ ഡോളറിന് 92.25 എന്ന നിലയില്‍ ദുര്‍ബലമായി തുറന്നതും പിന്നീട് 92.35 വരെ താഴ്ന്നതുമാണ്. മുന്‍ ക്ലോസിംഗ് നിരക്ക് 92.01 ആയിരുന്നു.

ഇതിനിടെ, ആറു പ്രധാന കറന്‍സികളുടെ കൂട്ടത്തിനെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന യു എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.24 ശതമാനം ഉയര്‍ന്ന് 99.47 ആയി. ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ ഉണ്ടായ വര്‍ധന ആഗോള ഊര്‍ജ വിതരണത്തില്‍ തടസ്സമുണ്ടാകാമെന്ന ആശങ്കകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

ക്രൂഡ് ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് എണ്ണവില ഉയരുന്നത് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഫിസ്‌കല്‍ ഡെഫിസിറ്റ് കൂടുന്നതും കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ഉയരുന്നതും പോലുള്ള 'ട്വിന്‍ ഡെഫിസിറ്റ്' പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യു എസ്- ഇറാന്‍ സംഘര്‍ഷത്തിലെ പുതിയ സംഭവവികാസങ്ങളില്‍ ഇറാന്‍ മിഡില്‍ ഈസ്റ്റിലെ എണ്ണയും ഗതാഗത സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 100 ഡോളറിനോട് അടുത്തതായി. പിന്നീട് ആഗോള എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് തെഹ്‌റാന്‍ മുന്നറിയിപ്പും നല്‍കി.

എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് പണപ്പെരുപ്പ ആശങ്കകളെ തുടര്‍ന്ന് നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും ഇടിവുണ്ടായി. ആഗോള ഓഹരി വിപണികളിലെ ദുര്‍ബലതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. ബി എസ് ഇ സെന്‍സെക്‌സ് സൂചിക 528.47 പോയിന്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 76,335.24 എന്ന നിലയിലെത്തി. എന്‍ എസ് ഇ നിഫ്റ്റി 50 സൂചിക 171.40 പോയിന്റ് അഥവാ 0.72 ശതമാനം താഴ്ന്ന് 23,693.85 ആയി.