പാരീസിലെ വിജയദൂരവും കടന്ന് ലൂസെയ്‌നില്‍ നീരജ് പോപ്രയുടെ ജാവലിന്‍ വെള്ളിയില്‍ തൊട്ടു

പാരീസിലെ വിജയദൂരവും കടന്ന് ലൂസെയ്‌നില്‍ നീരജ് പോപ്രയുടെ ജാവലിന്‍ വെള്ളിയില്‍ തൊട്ടു


ലുസെയ്ന്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്)  : പാരീസ് ഒളിംപിക്‌സിലെ രണ്ടാം മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്രയ്ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം. മത്സരത്തിലെ തന്റെ അവസാന ശ്രമത്തില്‍ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. പാരിസില്‍ വെള്ളി സമ്മാനിച്ച 89.45 മീറ്റര്‍ ദൂരത്തിലും ലുസെയ്‌നില്‍ നീരജ് മുന്നേറ്റം നടത്തിയാണ് രണ്ടാമനായത്.

90.61 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് മീറ്റ് റെക്കോര്‍ഡോടെ ഒന്നാം സ്ഥാനം നേടി. ജര്‍മന്‍ താരം ജൂലിയന്‍ വെബര്‍ 87.08 മീറ്ററോടെ മൂന്നാം സ്ഥാനത്തെത്തി. ലുസെയ്നില്‍ സീസണിലെ മികച്ച ദൂരം കുറിച്ചെങ്കിലും, 90 മീറ്റര്‍ എന്നത് നീരജിന് എത്തിപ്പിടിക്കാനാത്ത സ്വപ്‌ന ദൂരമായി അവശേഷിക്കുന്നു.

പാരിസില്‍ സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം, വെള്ളി നേടിയ നീരജ് ചോപ്ര എന്നിവര്‍ക്കു പിന്നില്‍ മൂന്നാമനായിരുന്നു ഇവിടെ ഒന്നാം സ്ഥാനം നേടിയ ആന്‍ഡേഴ്‌സന്‍. അര്‍ഷാദ് നദീം ഇവിടെ മത്സരിച്ചിരുന്നില്ല. എന്നാല്‍ പാരിസിലെ ആദ്യ 6 സ്ഥാനക്കാരില്‍ മറ്റെല്ലാവരും മത്സരത്തിനുണ്ടായിരുന്നു. പാരിസ് ഒളിംപിക്‌സിലെ വെള്ളി മെഡല്‍നേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച നീരജ് ചോപ്ര, അവസാന രണ്ടു ശ്രമങ്ങളിലാണ് 85 മീറ്റര്‍ തന്നെ പിന്നിട്ടത്

ആദ്യ ശ്രമത്തില്‍ 82.10 മീറ്ററുമായി നാലാമതായിരുന്നു നീരജ്. പിന്നീട് 83.21 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും അധികം വൈകാതെ നാലാമനായി. മൂന്നാം ശ്രമത്തില്‍ നീരജ് 83.13 മീറ്ററുമായി പിന്നിലേക്കു പോയി. നാലാം ശ്രമത്തില്‍ വീണ്ടും 83.21 മീറ്റര്‍ ദൂരം കണ്ടെത്തിയെങ്കിലും നാലാമതു തന്നെ. അഞ്ചാം ശ്രമത്തില്‍ ആദ്യമായി 85 മീറ്റര്‍ കടന്ന നീരജ്, 85.58 മീറ്റര്‍ ദൂരത്തോടെ മൂന്നാം സ്ഥാനത്തേക്കു കയറി. ഒടുവില്‍ അവസാന ശ്രമത്തില്‍ സീസണിലെ തന്റെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററോടെ രണ്ടാം സ്ഥാനത്തേക്ക്.

ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് ചാംപ്യന്‍പട്ടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നീരജ്, സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിനു യോഗ്യത നേടി. സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. 2022 സീസണില്‍ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സീസണിലെ ഡയമണ്ട് ലീഗ് മീറ്റുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 6 പേര്‍ മാത്രമാണ് ഡയമണ്ട് ലീഗ് സീസണിന്റെ കലാശപ്പോരാട്ടമായ ഫൈനലില്‍ മത്സരിക്കുക. ഡയമണ്ട് ലീഗ് ചാംപ്യനു ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലേക്ക് 'വൈല്‍ഡ് കാര്‍ഡ്' എന്‍ട്രി ലഭിക്കും.