കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സൈനിക നീക്കങ്ങൾക്കൊപ്പം ശക്തമായ പ്രചാരണ യുദ്ധത്തിലേക്കും മാറുന്നു. കാബൂളിൽ നടന്ന പുതിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി.
കാബൂളിലെ മയക്കുമരുന്ന് വിമുക്തി കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ സൈന്യം ആക്രമിച്ചതെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് സബീഹുള്ള മുജാഹിദ്,ആരോപിച്ചു. ചികിത്സയിൽ കഴിയുന്ന ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഇത് 'മാനവികതയ്‌ക്കെതിരായ കുറ്റം' ആണെന്നും അദ്ദേഹം പറഞ്ഞു.
ഈ ആരോപണം 'പ്രചാരണം' മാത്രമാണെന്ന് ഇതിന് മറുപടിയായി പാകിസ്ഥാൻ വിവര മന്ത്രാലയം പ്രതികരിച്ചു. കാബൂളിലും നംഗർഹാറിലും താലിബാനും ഭീകര സംഘങ്ങളും ഉപയോഗിച്ചിരുന്ന സൈനിക കേന്ദ്രങ്ങളെയാണ് കൃത്യമായി ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.
ആക്രമണത്തിൽ മരണസംഖ്യ 400ൽ കൂടുതലാണെന്ന് താലിബാൻ പറഞ്ഞു. എന്നാൽ 143 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭ സഹായ മിഷൻ അഫ്ഗാനിസ്ഥാൻ നൽകുന്ന കണക്ക്. ഈ സംഖ്യ ഉയരാനിടയുണ്ടെന്നും സംഘടന വ്യക്തമാക്കി.
സിവിലിയൻ മരണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടും പാകിസ്ഥാൻ സൈന്യം ഇത് അംഗീകരിച്ചിട്ടില്ല. പകരം, മയക്കുമരുന്ന് ബാധിതരെ ചാവേർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് സൈനിക വക്താവ് ഉന്നയിച്ചത്. ഇതിന് തെളിവൊന്നും നൽകിയിട്ടില്ല.
സംഘർഷം എങ്ങനെ തുടങ്ങി എന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. പാകിസ്ഥാൻ പറയുന്നത് ഭീകരാക്രമണങ്ങളാണ് കാരണമെന്നാണ്. രാജ്യത്തിനുള്ളിലെ ആക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നുവെന്നും ആരോപിക്കുന്നു.
അതേസമയം, താലിബാൻ സർക്കാർ ഇത് തള്ളി. പാകിസ്ഥാനിലെ പ്രശ്‌നങ്ങൾ ആഭ്യന്തരമാണെന്നും, അഫ്ഗാനിസ്ഥാന്റെ പരമാധികാരം സംരക്ഷിക്കാനാണ് തങ്ങളുടെ നീക്കങ്ങളെന്നുമാണ് അവരുടെ നിലപാട്.
കാബൂളിനെ ആക്രമിച്ചാൽ ഇസ്ലാമാബാദും സുരക്ഷിതമാകില്ലെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് മുന്നറിയിപ്പ് നൽകി. അതേസമയം, പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ തങ്ങൾ തടഞ്ഞതായും അദ്ദേഹം അറിയിച്ചു.
ഇരു രാജ്യങ്ങളും ഈദ് അൽ ഫിതർ കാലത്ത് താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് സൂചന നൽകിയിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ട്.
എന്നാൽ ശക്തമായ ആക്രമണങ്ങളും കടുത്ത പ്രസ്താവനകളും തുടരുന്നതിനാൽ സമാധാന സാധ്യതകൾ കുറഞ്ഞുവരുന്നതായാണ് വിലയിരുത്തൽ.
കാബൂൾ വ്യോമാക്രമണത്തിന് പിന്നാലെ ആരോപണ-പ്രത്യാരോപണം; അഫ്ഗാൻ-പാക് സംഘർഷം വാക്ക് പോരിലേക്ക്
