യഹൂദ-ഇസ്രയേൽ വിദ്യാർത്ഥികളുടെ സുരക്ഷയിൽ വീഴ്ച; സർക്കാർ ഫണ്ട് തിരിച്ചുനൽകാനാവശ്യപ്പെട്ട് ഹാർവാർഡിനെതിരെ കേസ്

യഹൂദ-ഇസ്രയേൽ വിദ്യാർത്ഥികളുടെ സുരക്ഷയിൽ വീഴ്ച; സർക്കാർ ഫണ്ട് തിരിച്ചുനൽകാനാവശ്യപ്പെട്ട് ഹാർവാർഡിനെതിരെ കേസ്


വാഷിംഗ്ടൺ: യഹൂദരും ഇസ്രയേൽ സ്വദേശികളുമായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഹാർവാർഡ് സർവകലാശാലക്കെതിരെ അമേരിക്കൻ സർക്കാർ കേസ് ഫയൽ ചെയ്തു. യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നയിക്കുന്ന ഭരണകൂടമാണ് നടപടി സ്വീകരിച്ചത്.

ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, ക്യാമ്പസിലെ യഹൂദ-ഇസ്രയേൽ വിദ്യാർത്ഥികൾ നേരിടുന്ന എതിർപ്പുകളോട് സർവകലാശാല ബോധപൂർവ്വം അനാസ്ഥ കാണിച്ചുവെന്നാണ് യു.എസ്. നീതിന്യായ വകുപ്പ് ആരോപിച്ചത്. ക്യാമ്പസ് നിയമങ്ങൾ നടപ്പാക്കുന്നതിൽ ഇരകൾ യഹൂദരോ ഇസ്രയേൽ സ്വദേശികളോ ആണെങ്കിൽ സർവകലശാല അവഗണന കാണിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

ഇത് ആ വിദ്യാർത്ഥികൾക്ക് സമാന വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതിനിടയാക്കിയെന്നാണ് സർക്കാരിന്റെ നിലപാട്. നികുതിദായകരുടെ പണമായി നൽകിയ കോടിക്കണക്കിന് ഡോളർ തിരികെ ലഭ്യമാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങൾ തള്ളി ഹാർവാർഡ് സർവകലാശാല രംഗത്തെത്തി. ഫെഡറൽ സർക്കാരിന് സർവകലാശാലയുടെ നിയന്ത്രണം കൈമാറാൻ വിസമ്മതിച്ചതിനുള്ള പ്രതികാര നടപടിയാണിത് എന്നാണ് സർവകലാശാലയുടെ പ്രതികരണം.

ക്യാമ്പസിൽ യഹൂദ വിരുദ്ധ പ്രവണതകൾ തടയാൻ പരിശീലന പരിപാടികൾ ശക്തമാക്കുകയും ശാസന നടപടികൾ മെച്ചപ്പെടുത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

ഈ കേസ് ഫയൽ ചെയ്തത്, സർവകലാശാലയുടെ നയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തീർക്കാൻ ഏകദേശം ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ടതായി ട്രംപ് മുമ്പ് പറഞ്ഞതിനു പിന്നാലെയാണ്.

ഇതിന് പുറമെ, ഫെബ്രുവരി 13ന് സമർപ്പിച്ച മറ്റൊരു ഹർജിയിൽ, പ്രവേശന നടപടികളിൽ ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യമായ രേഖകൾ നൽകുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്നാരോപിച്ചും അമേരിക്കൻ സർക്കാർ കേസ് നൽകിയിട്ടുണ്ട്.

പുതിയ കേസോടെ സർക്കാർ-ഹാർവാർഡ് സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ട്.