ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ-അമേരിക്കൻ വംശജ പിയ ദാന്ദിയയ്ക്ക് വിജയം

ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ-അമേരിക്കൻ വംശജ പിയ ദാന്ദിയയ്ക്ക് വിജയം


വാഷിം​ഗ്ടൺ: ഫ്ലോറിഡയിലെ 22-ാമത് കോൺ​ഗ്രഷണൽ ഡ‍ിസ്ട‌്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ- അമേരിക്കൻ അദ്ധ്യാപിക പിയ ദാന്ദിയയ്ക്ക് വൻ വിജയം. എതിരാളിയായ കെയ്‌സിയ ഏർലിക്കെതിരേ അവർ 61.3 ശതമാനം വോട്ടുകൾ നേടിയാണ് അവർ പരാജയപ്പെട‌ുത്തിയത്. ഇതോടെ യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം ആർക്കായിരിക്കുമെന്ന് നിർണ്ണയിക്കാൻ സാധ്യതയുള്ള നവംബറിലെ കടുത്ത മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. 

നവംബർ 3-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ബിസിനസ്സുകാരനും മുൻ മറൈൻ ഉദ്യോഗസ്ഥനുമായ കേസി അസ്കാറിനെയാകും അവർ നേരിടുക. ഏഴ് സ്ഥാനാർത്ഥികൾ മത്സരിച്ച മത്സരത്തിൽ 24 ശതമാനം വോട്ടുകൾ നേടിയാണ് അസ്കാർ റിപ്പബ്ലിക്കൻ നോമിനേഷൻ സ്വന്തമാക്കിയത്. ക്രിപ്‌റ്റോകറൻസി സംരംഭകനായ മൈക്കൽ കാർബണാര 20.6 ശതമാനം വോട്ടുകൾ നേടിയപ്പോൾ, സർവകലാശാലാ അഡ്മിനിസ്‌ട്രേറ്ററായ ബെലിൻഡ കീസർ 20.2 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലെത്തി.

"എന്റെ സ്വന്തം സംസ്ഥാനമായ ഫ്ലോറിഡയിൽ യുഎസ് കോൺഗ്രസിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്," വിജയപ്രസംഗത്തിൽ ദാന്ദിയ പറഞ്ഞു. "വോട്ടർമാർക്കും സന്നദ്ധപ്രവർത്തകർക്കും മാസങ്ങളായി ഞങ്ങളുടെ പ്രചാരണത്തിൽ വിശ്വസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി," അവർ പറഞ്ഞു. 

തൊഴിലാളിവർഗ കുടുംബങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനുള്ള പോരാട്ടത്തിന്റെ "അടുത്ത അധ്യായം" ആരംഭിക്കുമെന്നും, ഫ്ലോറിഡയിൽ ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനത്തിന്റെ പുതിയൊരു അധ്യായം രചിക്കുമെന്നും ദാന്ദിയ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടാൽ, യുഎസ് കോൺഗ്രസിൽ ഫ്ലോറിഡയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ-അമേരിക്കൻ വനിതയായി ദാന്ദിയ മാറും.

പാം ബീച്ച് കൗണ്ടിയിൽ ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ചു വളർന്ന ദന്ദിയ ഒന്നാം തലമുറ അമേരിക്കക്കാരിയാണ്. ഒരു അധ്യാപികയായി തന്റെ കരിയർ ആരംഭിച്ച അവർ പിന്നീട് 28 വയസ്സുള്ളപ്പോൾ ഹാർലെമിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കുകയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്കൂൾ പ്രിൻസിപ്പൽമാരിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. പിന്നീട്, വൈറ്റ് ഹൗസ് ഫെല്ലോ ആയി 'ഡൊമസ്റ്റിക് പോളിസി കൗൺസിൽ', 'വിദ്യാഭ്യാസ വകുപ്പ്' എന്നിവയിൽ ഡാൻഡിയ സേവനമനുഷ്ഠിച്ചു. തുടർന്ന്, വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാന സർക്കാർ എന്നിവയുമായി ബന്ധപ്പെട്ട ആപ്പിളിന്റെ പൊതുമേഖലാ സംരംഭങ്ങൾക്ക് അവർ നേതൃത്വം നൽകി.