ഫിലഡൽഫിയ: രാവിലെ നഗരവീഥികളിലൂടെ പതിവു ജോഗിങ് നടത്തുകയായിരുന്ന യുവതിക്ക് മുന്നിൽ പെട്ടെന്ന് ഒരു മുഖം പ്രത്യക്ഷപ്പെട്ടു. കുഞ്ഞിന്റെ മുഖം പോലെയുള്ള വിചിത്രമായ ഹാലോവീൻ മാസ്‌ക് ധരിച്ച ഒരാൾ. പിന്നാലെ അയാളുടെ ഭീഷണി- 'മരിക്കാൻ തയ്യാറാണോ?' ചോദ്യം കേട്ട് ഭയന്നോടിയ 40കാരിയായ യുവതി പരിഭ്രമത്താൽ റോഡിൽ തടഞ്ഞ് വീണ് കാലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
ഓഗസ്റ്റ് 12ന് അമേരിക്കയിലെ ഫിലഡൽഫിയ നഗരത്തിലെ സെന്റർ സിറ്റി മേഖലയിലുണ്ടായ സംഭവപരമ്പരയുടെ ഒരു ഭാഗമാണിത്. മുഖം മൂടി ധരിച്ച ഒരാൾ അരമണിക്കൂറിലേറെ സമയത്തിനിടെ 15 മുതൽ 16 വരെ ആളുകളെ പിന്തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
സംഭവത്തിൽ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത് 22കാരനായ സൈമയർ ഹ്യൂസിനെയാണ്. ഇയാൾ സംസ്ഥാനം വിട്ടുപോയിരിക്കാമെന്നും കാലിഫോർണിയയിലും നെവാഡയിലും ബന്ധങ്ങളുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് വാറന്റ് നിലവിലുണ്ട്. യുഎസ് മാർഷൽസ് സർവീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
മുഖംമൂടിക്കുള്ളിലെ ഭയം
'ബേബി ഡോൾ' ശൈലിയിലുള്ള ഹാലോവീൻ മാസ്‌കാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇതിനെ 'ചക്കി' ശൈലിയിലുള്ള മാസ്‌കെന്നും വിശേഷിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ മാസ്‌ക് ധരിച്ചയാൾ ഒരു വനിതാ ജോഗറെ പിന്തുടരുന്നതും ഭീഷണിപ്പെടുത്തുന്നതും പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടുന്നതിനിടെയാണ് യുവതി വീണ് കാലിന് പരുക്കേറ്റത്. ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയ ഏക വ്യക്തിയും ഇവരാണ്.
എന്നാൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 15-16 പേരെ ഇയാൾ സമീപിക്കുകയും ഭയപ്പെടുത്തുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് ക്യാപ്റ്റൻ ജേസൺ സ്മിത്ത് പറഞ്ഞു. കൂടുതൽ ഇരകൾ മുന്നോട്ടുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
'വീഡിയോ പകർത്തുകയായിരുന്നു'
സംഭവത്തിനിടെ പ്രതിയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ആളുകളെ ഭയപ്പെടുത്തുന്ന രംഗങ്ങൾ ഇയാൾ മൊബൈലിൽ പകർത്തിയിരുന്നതായി സംശയിക്കുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനോ അതിലൂടെ പണം സമ്പാദിക്കാനോ വേണ്ടിയാകാം വീഡിയോകൾ ചിത്രീകരിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. മാസ്‌ക് താഴ്ത്തിയപ്പോൾ മുഖത്തിന്റെ ഒരു ഭാഗം പുറത്തുവന്ന ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
'ഇനി ആരാണ് പേടിക്കുന്നത്?'
ആളുകളെ പേടിപ്പിച്ച് ഓടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം,'ഇനി ആരാണ് പേടിക്കുന്നത്, ആരാണ് ഓടുന്നത്?'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് സംഭവത്തെ രൂക്ഷമായി വിമർശിച്ച ഫിലഡൽഫിയ ജില്ലാ അറ്റോർണി ലാറി ക്രാസ്‌നർ പറഞ്ഞു:
ഭീകരഭീഷണി, ഉപദ്രവം, ആക്രമണം, അശ്രദ്ധമൂലമുള്ള അപകടസാധ്യത സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്താനാണ് പൊലീസ് നീക്കം. നിലവിൽ മോണ്ടഗോമറി കൗണ്ടിയിൽ നടന്ന മറ്റൊരു കുറ്റവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഒരു നഗരത്തിലെ സാധാരണ പ്രഭാതത്തെ ഭീതിയുടെ അരമണിക്കൂറാക്കി മാറ്റിയ സംഭവത്തിൽ, മാസ്‌കിനുള്ളിലെ ആൾ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെങ്കിലും, അയാളെ പിടികൂടുന്നതുവരെ ഫിലഡൽഫിയ പൊലീസിന്റെ അന്വേഷണം അവസാനിക്കില്ല. കൂടുതൽ ആളുകൾ പരാതിയുമായി മുന്നോട്ടുവരുമോ എന്നതും നിർണായകമാണ്.
'കുട്ടിപ്പാവയുടെ മുഖം മൂടി ധരിച്ച് ആളുകളെ പേടിപ്പിച്ചു; 22കാരനെ തേടി ഫിലഡൽഫിയ പൊലീസ്
