നിബന്ധനകളില്ലാതെ കീഴടങ്ങണം; മേക്ക് ഇറാന്‍ ഗ്രേറ്റ് എഗയ്‌നാണ് ലക്ഷ്യമെന്ന് ട്രംപ്

നിബന്ധനകളില്ലാതെ കീഴടങ്ങണം; മേക്ക് ഇറാന്‍ ഗ്രേറ്റ് എഗയ്‌നാണ് ലക്ഷ്യമെന്ന് ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇറാനുമായി യാതൊരു കരാറും ഉണ്ടാകില്ലെന്നും 'നിബന്ധനകളില്ലാത്ത കീഴടങ്ങല്‍' മാത്രമേ അംഗീകരിക്കൂവെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ നടത്തിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ നിബന്ധനകളില്ലാതെ കീഴടങ്ങിയതിനു ശേഷവും അംഗീകരിക്കപ്പെടുന്ന ഒരു മികച്ച നേതാവിനെ തിരഞ്ഞെടുക്കുന്നതിനു ശേഷവും അമേരിക്കയും അതിന്റെ സഖ്യരാജ്യങ്ങളും ചേര്‍ന്ന് ഇറാനെ വീണ്ടും ശക്തമായ സാമ്പത്തിക നിലയിലേക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് മികച്ച ഭാവിയുണ്ടാകുമെന്നും 'മേക്ക് ഇറാന്‍ ഗ്രേറ്റ് എഗെയിന്‍ (മിഗ)' എന്നാണ് ട്രംപ് തന്റെ സന്ദേശത്തില്‍ കുറിച്ചത്.

അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ തെഹ്‌റാനില്‍ നിന്ന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള തിരിച്ചാക്രമണങ്ങള്‍ ഉണ്ടായതോടെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുകയും ഗള്‍ഫ് രാജ്യങ്ങളും യുദ്ധത്തിലേക്ക് കൂടുതല്‍ വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യത ഉയരുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം 'പദ്ധതിയേക്കാള്‍ വളരെ മുന്നിലാണ്' എന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ സൈന്യവും ഇസ്രയേല്‍ സഖ്യകക്ഷികളും ചേര്‍ന്ന് ശത്രുവിനെ ശക്തമായി തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതേസമയം ഇസ്രയേല്‍ സൈന്യത്തിന്റെ മേധാവി രാജ്യം ഇറാനെതിരായ യുദ്ധത്തിന്റെ 'അടുത്ത ഘട്ടത്തിലേക്ക്' കടക്കുകയാണെന്ന് അറിയിച്ചു. ഇതുവരെ 2,500 ആക്രമണങ്ങള്‍ നടത്തി 6,000-ത്തിലധികം ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത പുതിയ നേതൃത്വത്തോടെ 'ഒരു പുതിയ ഇറാന്‍' രൂപപ്പെടുത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.