വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് വ്യക്തമായ സമയപരിധിയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ, പ്രത്യേകിച്ച് മിഡ്‌ടേം തിരഞ്ഞെടുപ്പുകൾ, തന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോക്‌സ് ന്യൂസ് ചാനലിലെ അവതാരക മാർത്ത മാക് കലും നടത്തിയ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്. യുദ്ധം എപ്പോൾ അവസാനിക്കുമെന്ന ചോദ്യത്തിന് 'സമയപരിധിയില്ല, അത്യാവശ്യവുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുമ്പ് നാല് മുതൽ ആറാഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അത് ഏഴാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.
'മിഡ്‌ടേം തിരഞ്ഞെടുപ്പുകൾ കാരണം വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു എന്നത് ശരിയല്ല. അമേരിക്കൻ ജനങ്ങൾക്ക് നല്ലൊരു കരാർ നേടുകയാണ് ലക്ഷ്യം,' എന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതോടൊപ്പം, അമേരിക്കൻ നാവിക ഉപരോധം (blockade) തുടരുമെന്നും ട്രംപ് വ്യക്തമാക്കി. പുതിയ സമാധാന ചർച്ചകൾക്ക് മുന്നോട്ട് പോകാൻ ഇറാൻ ഏകോപിതമായ നിർദ്ദേശം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇറാനിൽ നിന്നുള്ള പ്രതികരണം ഇപ്പോഴും താഴ്ന്ന നിലയിലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലെബനനിലെ അമേരിക്കൻ പൗരന്മാർ രാജ്യം വിടണം-യുഎസ് എംബസി
ഇതിനിടെ, ലെബനനിലെ സുരക്ഷാ സാഹചര്യം ആശങ്കാജനകമാണെന്ന് മുന്നറിയിപ്പുമായി ബെയ്‌റൂട്ടിലെ യുഎസ് എംബസി രംഗത്തെത്തി. അവിടെ കഴിയുന്ന അമേരിക്കൻ പൗരന്മാർ വാണിജ്യ വിമാന സർവീസുകൾ ലഭ്യമായിരിക്കുമ്പോൾ രാജ്യം വിടണമെന്ന് എംബസി നിർദേശിച്ചു.
രാജ്യം വിടാൻ കഴിയാത്തവർ അടിയന്തര സാഹചര്യങ്ങൾക്ക് മുൻകരുതൽ പദ്ധതികൾ തയ്യാറാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൈനിക പ്രവർത്തനങ്ങൾ നടന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, അവിടങ്ങളിൽ പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ ഉണ്ടായേക്കാമെന്നും എംബസി സൂചിപ്പിച്ചു.
ലെബനനിൽ തീവ്രവാദ ഭീഷണിയും തട്ടിക്കൊണ്ടുപോകൽ സാധ്യതകളും നിലനിൽക്കുന്നുണ്ടെന്നും, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ വിദേശികൾ കൂടുതലായി എത്തുന്ന ഇടങ്ങൾ ആക്രമണ ലക്ഷ്യമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 16ന് വൈകിട്ട് പ്രാബല്യത്തിൽ വന്ന 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെയാണ് ഈ നീക്കം ഉണ്ടായത്. നിലവിൽ വെടിനിർത്തൽ തുടരുകയാണെങ്കിലും പ്രദേശത്തെ അവസ്ഥ ഇപ്പോഴും അതീവ സൂക്ഷ്മമാണ്.
ഇറാൻ യുദ്ധത്തിന് സമയപരിധിയില്ലെന്ന് ട്രംപ്; മിഡ്‌ടേം രാഷ്ട്രീയം ബാധിച്ചിട്ടില്ലെന്ന് വിശദീകരണം
