ശാസ്ത്ര കേന്ദ്രങ്ങളിലെ ആക്രമണം: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നിയമനടപടിക്കൊരുങ്ങി ഇറാൻ, തെളിവുകൾ ശേഖരിക്കുന്നു

ശാസ്ത്ര കേന്ദ്രങ്ങളിലെ ആക്രമണം: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നിയമനടപടിക്കൊരുങ്ങി ഇറാൻ,  തെളിവുകൾ ശേഖരിക്കുന്നു


ടെഹ്രാൻ:   ശാസ്ത്രീയ കേന്ദ്രങ്ങളിലേക്ക്  അമേരിക്കയും ഇസ്രായേലും നടത്തിയതായി ആരോപിക്കുന്ന ആക്രമണങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ നിയമനടപടി സ്വീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നു. ഇതിനായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ടെഹ്രാനിലെ  ഷഹീദ് ബെഹഷ്ടി യൂണിവേഴ്‌സിറ്റി സന്ദർശിക്കുന്നതിനിടെ ഇറാന്റെ ശാസ്ത്രസാങ്കേതിക വൈസ് പ്രസിഡന്റ് ഹൊസൈൻ  അഫ്ഷിൻ ആണ് ഈ വിവരം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ നിയമകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേസ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ആരംഭിച്ചതിനുശേഷം 20ത്തിലധികം സർവകലാശാലകൾ ആക്രമണത്തിൽ നാശനഷ്ടം നേരിട്ടതായി ഇറാൻ സർക്കാർ വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞരെയും അക്കാദമിക് രംഗത്തുള്ളവരെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം രാജ്യത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവുമായ അടിത്തറ തകർക്കാനുള്ള ശ്രമമാണെന്ന് ടെഹ്രാൻ ആരോപിക്കുന്നു.

'ശാസ്ത്രീയ കേന്ദ്രങ്ങളിലേക്കും സർവകലാശാലാ അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള ആക്രമണം വെറും കെട്ടിടങ്ങളിലേക്കുള്ളതല്ല; അറിവ് സൃഷ്ടിയുടെ അടിത്തറയിലേക്കും കഴിവുള്ള മനുഷ്യ വിഭവശേഷി വളർത്തുന്നതിലേക്കും രാജ്യത്തിന്റെ ഭാവി വികസനത്തിലേക്കും നേരിട്ടുള്ള ആക്രമണമാണ്,' എന്ന് അഫ്ഷിൻ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട സാങ്കേതിക രേഖകൾ, വിദഗ്ധരുടെ റിപ്പോർട്ടുകൾ, സ്ഥലപരിശോധനയിൽ നിന്നുള്ള തെളിവുകൾ എന്നിവ എല്ലാം ശേഖരിച്ച് അന്താരാഷ്ട്ര നിയമവേദികളിൽ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.