വാഷിംഗടണ്‍: ഇറാനുമായി ഉടന്‍ കരാറിലെത്താന്‍ സാധിച്ചാല്‍ ആക്രമണം ഒഴിവാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരായ ആക്രമണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി.
ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആക്രമണം മാറ്റിവച്ചതെന്നും അതേസമയം അമേരിക്ക 'പൂര്‍ണ സജ്ജവും ആക്രമണത്തിന് തയ്യാറുമായ നിലയിലാണെന്നും' ട്രംപ് അവകാശപ്പെട്ടു. കരാറിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.
അമേരിക്ക സജ്ജമാണെന്നും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കാണാത്ത തരത്തിലുള്ള സൈനിക ശക്തിയും ശേഷിയും ഉപയോഗിച്ച് മുന്നേറാന്‍ തയ്യാറാണെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍, ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ആക്രമണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും കരാറിന്റെ പരിധികള്‍ സംബന്ധിച്ച് ധാരണയായതായും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ഏത് കരാറിലും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുകയും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുകയും വേണം എന്ന് ട്രംപ് വ്യക്തമാക്കി.
ലോകത്തിന്റെ ഭാവി താത്പര്യത്തിനും സമാധാനത്തിനും അതുപോലെ തന്നെ വിജയകരവും സമൃദ്ധവുമായ ഇറാന്റെ നിലനില്‍പ്പിനുമായി ആക്രമണം റദ്ദാക്കാന്‍ താന്‍ സമ്മതിച്ചുവെന്നും എന്നാല്‍ അതിന് വേഗത്തില്‍ ഒരു കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലും ഈ തീരുമാനത്തില്‍ പങ്കുചേരുന്നതായി ട്രംപ് അറിയിച്ചു.
ട്രംപ് ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മുമ്പ് ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, അമേരിക്കയുടെ ഏത് ആക്രമണത്തിനും 'നിര്‍ണായകമായ മറുപടി നല്‍കാന്‍' ഇറാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്‍ സൈനിക മേധാവിയുമായും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായും നടത്തിയ പ്രത്യേക ഫോണ്‍ സംഭാഷണങ്ങളില്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്തതായി ഇറാന്‍ അറിയിച്ചു.
അമേരിക്കയുടെ നടപടികള്‍ മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച അറാഖ്ചി, ഇറാന്‍ സ്വന്തം പരമാധികാരം, ഭൗമ അഖണ്ഡത, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചു.
