ബെയ്ജിങ്ങിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം; വാങ്ങാനും പറത്താനും അനുമതി നിർബന്ധം

ബെയ്ജിങ്ങിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം; വാങ്ങാനും പറത്താനും അനുമതി നിർബന്ധം


ബെയ്ജിംഗ്: വിനോദ ആവശ്യങ്ങൾക്കുള്ള ഡ്രോണുകളുടെ ജന്മദേശമായി കണക്കാക്കപ്പെടുന്ന ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇനി അനുമതിയില്ലാതെ ഡ്രോൺ വാങ്ങാനും വാടകയ്ക്ക് എടുക്കാനും പറത്താനും കഴിയില്ല. മേയ് 1 മുതൽ പ്രാബല്യത്തിൽ വന്ന കർശന നിയമങ്ങളാണ് നഗരത്തെ 'ഡ്രോൺ രഹിത' മേഖലയാക്കി മാറ്റിയത്.

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളിൽ ഒന്നായ ഡിജെഐയുടെ പ്രധാന ഷോറൂമുകളിൽ പോലും ഡ്രോണുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് അവസാനമായി ഡ്രോൺ സ്വന്തമാക്കാൻ നിരവധി ആളുകൾ കടകളിലേക്ക് തിരിഞ്ഞതോടെ പല മോഡലുകളും വിറ്റഴിഞ്ഞിരുന്നു.

പുതിയ നിയമപ്രകാരം ഡ്രോൺ സ്വന്തമാക്കുന്നവർ പ്രാദേശിക പോലീസിൽ രജിസ്റ്റർ ചെയ്യുകയും ഔദ്യോഗിക ആപ്പിലൂടെ പരിശോധനകൾ പൂർത്തിയാക്കുകയും വേണം. കൂടാതെ പരീക്ഷയും വിജയിക്കണം. നഗരത്തിലേക്ക് ഡ്രോണുകളോ അതിന്റെ ഭാഗങ്ങളോ കൊണ്ടുവരുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്.

തലസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് കർശന നടപടികളെന്നാണ് അധികാരികളുടെ വിശദീകരണം. സൈനികവും രാഷ്ട്രീയവുമായ സുപ്രധാന കേന്ദ്രങ്ങൾ കൂടുതലുള്ള ബെയ്ജിംഗിൽ സുരക്ഷാ ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്.

ചൈനയിൽ ഡ്രോണുകളുടെ ഉപയോഗം കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ വർധിച്ചിരുന്നു. ഫോട്ടോഗ്രഫി, ഭക്ഷണ വിതരണം, കൃഷി, ആഘോഷങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇവയുടെ എണ്ണം 2025ഓടെ 30 ലക്ഷത്തിലധികമായി.

എന്നാൽ റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഡ്രോണുകൾ ആയുധമായി ഉപയോഗിച്ച സംഭവങ്ങൾ ഉൾപ്പെടെ സുരക്ഷാ ഭീഷണികൾ ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിലുള്ള ഉപയോക്താക്കൾക്കുപോലും ഓരോ പറക്കലിനും പ്രത്യേക അനുമതി തേടേണ്ട സാഹചര്യമാണിപ്പോൾ.

ഡ്രോൺ വ്യവസായത്തിൽ ആഗോള തലത്തിൽ മുൻനിരയിൽ നിൽക്കുന്ന ചൈനയിൽ തന്നെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് മേഖലയിലെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കുന്നു. അതേസമയം, രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള നടപടിയെന്ന നിലയിൽ ചിലർ ഈ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.