പെഷാവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വെള്ളിയാഴ്ച ഒരു പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇസ്ലാമിക പാര്‍ട്ടി നേതാവും രണ്ടു കുട്ടികളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ജമിയത് ഉലമ ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ അബ്ദുള്ള നദീമിനെയാണ് സ്‌ഫോടനം ലക്ഷ്യമിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.
ഗുരുതരമായ പരിക്കുകളോടെ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗത്ത് വസീറിസ്ഥാനിലെ ജില്ലാ പൊലീസ് മേധാവി ആസിഫ് ബഹാദര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സമീപ മാസങ്ങളില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഫെബ്രുവരിയില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു മദ്രസയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ ആറ് വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ താലിബാന്റെ പരിശീലന കേന്ദ്രമായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ബൊലാന്‍ ജില്ലയില്‍ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആക്രമിക്കപ്പെടുകയും തടവിലാക്കപ്പെട്ട തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബലൂച് ലിബറേഷന്‍ ആര്‍മിയിലെ തീവ്രവാദികള്‍ 300ലധികം യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്നു.
ആക്രമണത്തിന്റെ ഒരു വീഡിയോയില്‍ ട്രെയിനിന് സമീപം സ്‌ഫോടനം നടക്കുന്നതായും ചുറ്റുമുള്ള പര്‍വതങ്ങളില്‍ സായുധ തീവ്രവാദികള്‍ ട്രെയിനിനെ വളയുന്നതും കാണുന്നുണ്ട്. നിമിഷങ്ങള്‍ക്കുശേഷം യാത്രക്കാരെ തീവ്രവാദികള്‍ കസ്റ്റഡിയിലെടുത്ത് പരേഡ് ചെയ്യുന്നത് കാണാം.
യാത്രക്കാരെ വധിക്കുമെന്ന ഭീഷണികള്‍ക്കിടയിലും പാകിസ്ഥാന്‍ സുരക്ഷാ സേന പൂര്‍ണ്ണ തോതിലുള്ള ഓപ്പറേഷന്‍ നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കള്‍ നിറച്ച വെസ്റ്റുകള്‍ ധരിച്ച സായുധ തീവ്രവാദികള്‍ തടവുകാരുടെ അടുത്ത് നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും സങ്കീര്‍ണ്ണമായി.
ഓപ്പറേഷനില്‍ 30ലധികം തീവ്രവാദികളും 28 സൈനികരും കൊല്ലപ്പെട്ടു. 346 ബന്ദികളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. പെഷവാറിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 50ലധികം ബന്ദികളെ കൂടി കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷന്‍ ആര്‍മി പറഞ്ഞു.